ന്യൂഡൽഹി: പൊതു മത്സരപ്പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് 10 വർഷം വരെ തടവും കോടി രൂപവരെ പിഴയും ലഭിക്കാവുന്ന ബിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമീഷൻ, റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ്, വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, നാഷനൽ ടെസ്റ്റിങ് ഏജൻസി എന്നിവ നടത്തുന്ന പരീക്ഷകൾ, ബാങ്കിങ് റിക്രൂട്ട്മെന്റ് പരീക്ഷകൾ, കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിക്കുന്ന വകുപ്പുകളിലേക്കുള്ള പരീക്ഷകൾ തുടങ്ങിയവയാണ് ബില്ലിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ത്തൽ, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, സീറ്റ് ക്രമീകരണങ്ങളിൽ കൃത്രിമം കാണിക്കൽ അടക്കം വിവിധ തരത്തിലുള്ള 20 കുറ്റങ്ങളാണ് ബില്ലിലുള്ളത്. ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ കുറഞ്ഞത് മൂന്നു മുതൽ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷയും മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയും നൽകേണ്ടിവരും. ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് തെളിഞ്ഞാൽ അഞ്ചു മുതൽ പത്തുവര്‍ഷം വരെയാണ് ശിക്ഷ. ഒരു കോടി രൂപവരെ പിഴ വിധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് നടത്തുന്നതെങ്കിൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ബില്ല് വ്യവസ്ഥചെയ്യുന്നു.
ഡിവൈ.എസ്.പി അല്ലെങ്കിൽ എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല. അന്വേഷണം മറ്റ് ഏജൻസികൾക്കു നൽകാനുള്ള അധികാരം കേന്ദ്രത്തിനുണ്ടാകും.
പൊതുപരീക്ഷ സമ്പ്രദായങ്ങളിൽ കൂടുതൽ സുതാര്യതയും നീതിയും വിശ്വാസ്യതയും കൊണ്ടുവരുകയും യുവാക്കളുടെ പരിശ്രമങ്ങൾക്ക് അർഹമായ പ്രതിഫലം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പുനൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ബില്ലിൽ പറയുന്നു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാകുന്നതിന് ഉന്നതതല സാങ്കേതിക സമിതിയും ബിൽ നിഷ്കർഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.