മംഗളൂരു: നഗരത്തിൽ നെഹ്റു മൈതാനിയിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂറിനടുത്ത ബണ്ട്വാൾ പൊളനി സ്വദേശിയും ഡ്രൈവറുമായ ജനാർദ്ദന ബരിൻജ പൂജാരിയാണ് (42) ചൊവ്വാഴ്ച സന്ധ്യയോടെ അക്രമത്തിന് ഇരയായത്.
തിരുവനന്തപുരം സ്വദേശി പ്രശാന്ത് (40), കർണാടക സ്വദേശികളായ വിട്ടലിലെ വി.ശരത്(36), കുശാൽ നഗറിലെ ജി.കെ.രവികുമാർ എന്ന നന്ദിഷ്(38),കൊണാജെയിലെ വിജയ് കുടിൻഹ(28) എന്നിവരാണ് അറസ്റ്റിലായത്.
മൈതാനത്ത് സായാഹ്നം ചെലവിടുന്നവർക്കിടയിൽ ഒഴിഞ്ഞ സ്ഥലത്ത് കിടക്കുകയായിരുന്ന ജനാർദ്ദനയുടെ മൊബൈൽ ഫോൺ കവർച്ചക്കിടെയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ തട്ടിപ്പറിക്കുന്നത് തടഞ്ഞ പൂജാരിയെ അക്രമികൾ നെഞ്ചിൽ ഇടിക്കുകയായിരുന്നു.
ആറടിയോളം താഴ്ചയിലേക്ക് ഉരുണ്ടു വീണതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ജയിൻ പറഞ്ഞു. അക്രമികൾ മൊബൈൽ ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. അറസ്റ്റിലായ നാലു പേരും കുറ്റകൃത്യ പശ്ചാത്തലമുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.