റാഞ്ചി: ഝാർഖണ്ഡിൽ അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ഗർഭിണിയായ മകളുടെ കഴുത്തറുത്ത് കൊന്ന് പിതാവ്. ധാൻബാദിലാണ് സംഭവം.
ഭൂമി കാണിച്ചു തരാമെന്ന വ്യാജേന മകളെയും ഭാര്യയെയും കൂട്ടി വിജനമായ സ്ഥലത്തെത്തുകയും കൊലെപ്പടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. 20കാരിയായ ഖുഷ്ബൂ കുമാരിയാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പ്രതി രാം പ്രസാദ് ഭാര്യയെയും ഖുഷ്ബൂവിനെയും കൃഷിസ്ഥലം കാണിക്കാനെന്ന വ്യാജേന ഒാട്ടോറിക്ഷയിൽ കൂട്ടി ജാരിയയിൽനിന്ന് ഗോവിന്ദ്പുർ നവതന്ദിയിലെത്തിക്കുകയായിരുന്നു.
കൃഷിസ്ഥലം കണ്ടുകൊണ്ട് നടക്കുന്നതിനിടെ രാം പ്രസാദ് ഖുഷ്ബൂവിന്റെ കഴുത്തിൽ മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് നിരവധി തവണ കുത്തി. മകളുടെ കഴുത്തിൽനിന്ന് രക്തം വന്നതോടെ സഹായത്തിനായി മാതാവ് ഉച്ചത്തിൽ കരയാൻ തുടങ്ങി. ഇതോടെ രാം പ്രസാദ് ഒാടിരക്ഷപ്പെടുകയായിരുന്നു. മകൾ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടതോടെ മാതാവ് കുഴഞ്ഞുവീണു. പിന്നീട്, നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്, പൊലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയെയും മാതാവിനെയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. ആറുമാസം മുമ്പ് ഖുഷ്ബൂ അന്യജാതിക്കാരനെ വിവാഹം കഴിച്ചതിൽ രാം പ്രസാദിന് എതിർപ്പുണ്ടായിരുന്നതായി മാതാവ് മൊഴി നൽകി. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി ജാരിയ പൊലീസ് സ്റ്റേഷൻ ഒാഫിസർ ഇൻ ചാർജ് പങ്കജ് കുമാർ ഝാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.