പിടിയിലായ പ്രതികൾ
മൂവാറ്റുപുഴ: വാഴക്കുളം നയന ബാറിനുസമീപം വാഴക്കുളം സ്വദേശികളായ അഖിൽ, പ്രസാദ്, സിജു എന്നിവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ കൂടി വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ഏനാനല്ലൂർ കടുക്കാച്ചിറ വീട്ടിൽ സുധീഷ് (22), ആനിക്കാട് മേപ്പുറത്ത് വീട്ടിൽ അമൽ (24), മഞ്ഞള്ളൂർ വീരപ്പൻ കോളനി ഭാഗത്ത് ചേന്നാട്ട് വീട്ടിൽ സൻസിൽ (22), ഏനാനല്ലൂർ ചീരക്കുഴി പീടിക കുറുമ്പലത്ത് വീട്ടിൽ പ്രവീൺ (27), കരിങ്കുന്നം അമ്പലംപടി ഭാഗത്ത് പൊട്ടൻപ്ലാവില വീട്ടിൽ ആൽവിൻ (24) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ച മൂന്നാർ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 17നാണ് സംഭവം. പരിക്കേറ്റവരും പ്രതികളിൽ രണ്ടുപേരും തമ്മിലുണ്ടായ വാക്തർക്കത്തെ തുടർന്ന് മാരകായുധങ്ങളുമായി എത്തിയ പ്രതികൾ അഖിൽ, സിജു, പ്രസാദ് എന്നിവരെ വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപിക്കുകയായിരുന്നു. കേസിലെ നാലാം പ്രതി ആവോലി സ്വദേശി റോഷനെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികൾ ഫോൺ സ്വിച്ഡ് ഓഫ് ചെയ്ത് മാട്ടുപ്പെട്ടിക്ക് സമീപത്തെ വിദൂര ഗ്രാമത്തിൽ ഒളിവിലായിരുന്നു. കൊലപാതകശ്രമം, മയക്കുമരുന്ന് വിൽപന-ഉപയോഗം, ആക്രമിച്ച് പരിക്കേൽപിക്കൽ തുടങ്ങിയ കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.