കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പിതാവിനെതിരെ വിധിച്ച മരണം വരെ തടവുശിക്ഷ ശരിവെച്ച് ഹൈകോടതി. എന്നാൽ, പ്രതിക്കെതിരായ പോക്സോ കുറ്റം റദ്ദാക്കി. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ 44 കാരനായ പിതാവിന്‍റെ അപ്പീലിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ ഹാജരാക്കിയ രേഖ നിയമപരമല്ലെന്ന് വിലയിരുത്തിയാണ് പോക്സോ കുറ്റം റദ്ദാക്കിയത്.
മദ്യപനും പ്രശ്‌നക്കാരനുമായ പ്രതി ഭാര്യയെ എന്തെങ്കിലും ആവശ്യം പറഞ്ഞ് വീടിന് പുറത്തേക്ക് പറഞ്ഞുവിട്ടശേഷം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. രണ്ടു വർഷത്തോളം പീഡനം തുടർന്നു. പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയും മാതാവും അധ്യാപികയും നൽകിയ മൊഴികളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് വിചാരണ കോടതി പ്രതിക്ക് മരണംവരെ തടവുശിക്ഷ വിധിച്ചത്. ഇതിനു പുറമേയാണ് പോക്സോ നിയമപ്രകാരമുള്ള തടവും വിധിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വ്യക്തമാക്കി ഹെഡ്‌മിസ്ട്രസ് നൽകിയ സർട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.