കാക്കനാട്: നഗരത്തിൽ അഴിഞ്ഞാടിയ അജ്ഞാത യുവാവ് ലോട്ടറി വിൽപനക്കാരന്റെ തലയടിച്ചു പൊട്ടിച്ചു. കാക്കനാട് ഐ.എം.ജി ജങ്ഷനിലാണ് കൈയിൽ കത്തിയുമായി നടന്ന യുവാവ് ആക്രമണം അഴിച്ചുവിട്ടത്.ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഐ.എം.ജി ജങ്ഷനിൽ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം റോഡരികിൽ ലോട്ടറി വിൽപന നടത്തിയിരുന്ന ആൾക്കാണ് പരിക്കേറ്റത്.
സമീപത്തെ തട്ടുകടയിൽ വന്ന് ഭക്ഷണം വേണമെന്ന് പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. കട തുറന്നതേ ഉള്ളൂ സമയമെടുക്കുമെന്ന് പറഞ്ഞ ഹോട്ടൽ തൊഴിലാളിയെ കഴുത്തിൽ പിടിച്ച് മർദിച്ചശേഷമാണ് ലോട്ടറി കച്ചവടക്കാരന് നേരെ തിരിഞ്ഞത്. ഒരുകാരണവും ഇല്ലാതെ മർദിക്കുകയും തലയുടെ പുറകിൽ കൈയിലുണ്ടായിരുന്ന കത്തിയുടെ പിടികൊണ്ട് അടിച്ച് മുറിവേൽപിക്കുകയുമായിരുന്നു.
ആളുകൾ കൂടിയതോടെ കറുത്ത വസ്ത്രം ധരിച്ചിരുന്ന ഇയാൾ ഓടിമറയുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കച്ചവടക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി. പരാതി ലഭിച്ചിട്ടില്ലെങ്കിലും പ്രതിയെ കണ്ടെത്താനുള്ള ഊർജിതശ്രമവുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങൾ കണ്ടെത്തി ഇയാളെ പിടികൂടാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.