കോൺഗ്രസ് അപചയം, കുടുംബ വാഴ്ച, ആര്‍.എസ്.എസ് സമ്മേളനത്തിൽ പങ്കാളിയായത്... എല്ലാം പറഞ്ഞ് പ്രണബ് മുഖർജിയുടെ ഡയറിക്കുറിപ്പ്, ‘പ്രണബ് മൈ ഫാദര്‍’

കോൺഗ്രസി​െൻറ ഇന്നത്തെ അപചയത്തിന് ഞാനും എന്നെപ്പോലുള്ളവരും എത്രമാത്രം ഉത്തരവാദികളാണെന്ന് ചിന്തിക്കാറുണ്ടെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഡയറിക്കുറിപ്പ്. 1970-കളിലും 80-കളിലും ഇന്ദിരാഗാന്ധിയോടും പിന്നീട് സോണിയയോടും കാണിച്ച അന്ധമായ വിധേയത്വം പാര്‍ട്ടിയെ കുടുംബത്തിന് പണയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടോ? തിരഞ്ഞെടുപ്പുനടത്തി ജനാധിപത്യമാര്‍ഗത്തിലൂടെ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഇല്ലാതാക്കിയതില്‍ ഞങ്ങളും കാരണക്കാരാണോ'യെന്നും ഡയറിക്കുറിപ്പിലുണ്ട്.

നെഹ്‌റു-ഗാന്ധി കുടുംബ നേതൃത്വത്തിനു കീഴില്‍ കോണ്‍ഗ്രസ് മാറിയതോടെ അതുവരെയുണ്ടായിരുന്ന ജനാധിപത്യസ്വഭാവം ഇല്ലാതായെന്ന് മരിക്കുന്നതിന് ഒരുമാസംമുമ്പ് 2020 ജൂലൈ 28-ന് എഴുതിയ ഡയറിക്കുറിപ്പില്‍ എഴുതുന്നു. പ്രണബ് മുഖർജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയുടെ ‘പ്രണബ് മൈ ഫാദര്‍’ എന്ന പുസ്തകത്തിലാണീ സ്വയം വിമർശനമുള്ളത്.

ഈ കുടുംബ വാഴ്ച സംഘടനക്ക് ഒര​ു ചൈതന്യം പകരുന്നില്ല. സംഘടനയുടെ കരുത്ത് തിന്നുതീര്‍ക്കുകയാണ് ചെയ്യുന്നത്. 2001-03 കാലത്ത് സോണിയാജി ഭാഗികമായി നേടിയെടുത്ത അടിത്തറ 2004 ആയപ്പോഴേക്കും നഷ്ടമായി. പ്രാദേശികപാര്‍ട്ടികളെ കൂട്ടുപിടിച്ച് കേന്ദ്രത്തില്‍ അധികാരം നേടിയെടുക്കുന്നതിലായി ലക്ഷ്യം.

ഇതിനിടെ, പ്രണബിന് ഭാരതരത്‌ന നല്‍കിയത് നാഗ്പുരിലെ ആര്‍.എസ്.എസ്. സമ്മേളനത്തിൽ പങ്കാളിയായതിലുളള സമ്മാനമാണെന്ന് ചിലര്‍ പ്രചരിപ്പിച്ചെന്നും ഈ പുസ്തകത്തിലുണ്ട്. ഗാന്ധികുടുംബത്തില്‍നിന്ന് ആരും പുരസ്‌കാരദാനച്ചടങ്ങില്‍ എത്താതിരുന്നത് പലരെയും പ്രയാസത്തിലാക്കി. കോണ്‍ഗ്രസി​െൻറ സംഭാവനക്കുള്ള വലിയ അംഗീകാരമായിരുന്നു പുരസ്‌കാരമെന്നാണ് പ്രണബ് കരുതിയത്. അദ്ദേഹത്തെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ച വരികള്‍ അദ്ദേഹം ചടങ്ങില്‍ ഉദ്ധരിച്ചെന്നും ശര്‍മിഷ്ഠ പുസ്തകത്തില്‍ എഴുതുന്നു.


ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ നിന്നും പിന്നീട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നിന്നും ഒടുവിൽ ഏഴ് വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതെങ്ങനെയെന്ന് പുസ്തകം വിവരിക്കുന്നു.  പ്രണബ് മുഖർജിക്ക് ദീർഘകാല രാഷ്ട്രീയ ജീവിതം സ്വന്തമായുണ്ട്. ധനമന്ത്രിയായും തുടർന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ച പ്രണബി​െൻറ കോൺഗ്രസുമായുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് വ്യക്്തമാക്കുകയാണ് ഡയറിക്കുറിപ്പുകൾ. 

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അറിയാമായിരുന്നുവെന്നും ഇക്കാര്യം കാബിനറ്റ് മന്ത്രിയായിരുന്ന പ്രണബ് മുഖർജിയോട് പറഞ്ഞിരുന്നുവെന്നും മുൻ രാഷ്ട്രപതിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി പുസ്തക പ്രകാശന വേളയിൽ പറഞ്ഞു. 



Tags:    
News Summary - Pranab Mukherjee diaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.