രാമഭദ്രാചാര്യ, അയോധ്യ കേസിലെ മതകാര്യ സാക്ഷി

ന്യൂഡൽഹി: അയോധ്യ കേസിൽ കോടതി മുമ്പാകെ ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ സാക്ഷ്യം പറഞ്ഞ ആത്മീയാചാര്യനാണ് ജഗദ്ഗുരു രാമഭദ്രാചാര്യ. അലഹബാദ് ഹൈകോടതിയു​ടെ വിധിയിൽ ഇദ്ദേഹത്തിന്റെ സാക്ഷിമൊഴികൾ പരാമർശിച്ചിട്ടുണ്ട്. നിരവധി ഭാഷകളിൽ ആത്മീയ ഗ്രന്ഥങ്ങളടക്കം എഴുതിയ രാമഭദ്രാചാര്യക്കുള്ള ഒടുവിലത്തെ അംഗീകാരമാണ് ജ്ഞാനപീഠ പുരസ്കാരം.

രാമായണവും രാമചരിത മാനസവും മറ്റ് കൃതികളും ഉദ്ധരിച്ചാണ് ശ്രീരാമൻ അയോധ്യയിൽ ജനിച്ച വ്യക്തിയാണെന്ന് കോടതിയിൽ അദ്ദേഹം അവകാശപ്പെട്ടത്. അയോധ്യ ക്ഷേത്രം ബാബർ തകർത്തതായും ഇദ്ദേഹം കോടതിയിൽ ‘സാക്ഷ്യപ്പെടുത്തി’. അയോധ്യയിലേക്ക് വി.എച്ച്.പി നേതാവ് അശോക് സിംഗാളിനൊപ്പം കോസി യാ​ത്ര നടത്താനൊരുങ്ങിയ രാമഭദ്രാചാര്യയെ 2013ൽ യു.പിയിൽ അഖിലേഷ് യാദവ് സർക്കാർ അറസ്റ്റ് ചെയ്തിരുന്നു.

അകക്കണ്ണിന്റെ വെളിച്ചത്തിൽ എഴുത്തും ആധ്യാത്മിക പ്രവർത്തനവും നടത്തുന്ന മതനേതാവാണ് ജഗദ്ഗുരു രാമഭദ്രാചാര്യ. ചെറുപ്പത്തിൽ കണ്ണിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് കാഴ്ച നഷ്ടമായത്. നാട്ടുവൈദ്യം പരീക്ഷിച്ചതോടെ അസുഖം കൂടുതൽ വഷളാവുകയും കാഴ്ച പൂർണമായും നശിക്കുകയും ചെയ്തു. അന്ധരുടെ ഭാഷയായ ബ്രെയിൽ ലിപിയും ഇദ്ദേഹം ഉപയോഗിക്കാറില്ല. സഹായികളെവെച്ചാണ് സാഹിത്യ രചന നടത്തുന്നത്. വാരാണസിയിലെ സമ്പൂർണാനന്ദ് സംസ്കൃത സർവകലാശാലയിൽനിന്നാണ് പിഎച്ച്.ഡിയും ​പോസ്റ്റ് ഡോക്ടറേറ്റുമടക്കം അടക്കം ഉന്നത ബിരുദങ്ങൾ ​നേടിയത്.

22 ഭാഷകൾ സംസാരിക്കുന്ന രാമഭദ്രാചാര്യ തന്റെ ഭൃംഗദൂതം, ഗീതാരാമായണം, പ്രസ്താനത്രയി തുടങ്ങിയ രചനകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നാടകങ്ങളും കവിതകളുമടക്കം നൂറിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രണ്ടു വർഷം മുമ്പ് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച ഇദ്ദേഹത്തിന് 2015ൽ പത്മഭൂഷണും ലഭിച്ചു. വിവിധ സർക്കാറുകളുടെ ബഹുമതിയും തേടിയെത്തി.

Tags:    
News Summary - Ramabhadracharya-religious witness in the Ayodhya case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.