ആര്യ റാങ്കിങ്ങിൽ മികച്ച 25 സ്ഥാപനങ്ങളിലൊന്നായി എം.ജി. സർവകലാശാല

നൂതനാശയങ്ങളും കണ്ടുപിടുത്തവും സംരംഭകത്വവും വളർത്തുന്ന രാജ്യത്തെ മികച്ച 25 വിദ്യാഭ്യാസ സ്ഥാപനങ്ങിലൊന്നായി മഹാത്മാഗാന്ധി സർവകലാശാല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും ഓൾ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനും നൂതനാശയങ്ങളും സംരംഭകത്വവും വളർത്തുന്ന രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി തയാറാക്കിയ ആര്യ റാങ്കിങിൽ (അടൽ റാങ്കിങ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്‌മെന്റ്‌സ്) സർക്കാർ-സർക്കാർ എയ്ഡഡ് സർവകലാശാലകളുടെ ഗണത്തിലാണ് ആദ്യ 25 റാങ്കിനുള്ളിൽ എം.ജി. ഇടംനേടിയത്. റാങ്കിങിൽ ഇടംനേടിയ കേരളത്തിലെ ഏക സർവകലാശാലയാണ് എം.ജി.

ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ഗണത്തിൽ കേരളത്തിൽനിന്ന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എട്ടാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയും ആദ്യ 25 റാങ്കിനുള്ളിലെത്തി. പൊതുധനം ചെലവഴിക്കുന്ന സ്ഥാപനങ്ങൾ, സ്വകാര്യ-സെൽഫിനാൻസിങ് സ്ഥാപനങ്ങൾ എന്നിങ്ങനെ വേർതിരിച്ചാണ് റാങ്കിങ് നടത്തിയത്.

ബൗദ്ധികസ്വത്തവകാശവുമായി ബന്ധപ്പെട്ട പരിപാടികൾ- പ്രവർത്തനങ്ങൾ-നൂതനസംരംഭങ്ങൾ-സംരംഭകത്വം, ബിസിനസ്, ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട പ്രീ ഇൻക്യുബേഷൻ-ഇൻക്യുബേഷൻ അടിസ്ഥാന സൗകര്യങ്ങൾ-സേവനങ്ങൾ, ഇതിനായുള്ള വാർഷിക ബജറ്റ് ചെലവഴിക്കൽ, ഇന്നൊവേഷൻ, ഐ.പി.ആർ., സംരംഭകത്വവികസനം എന്നിവയിലുള്ള കോഴ്‌സുകൾ, ബൗദ്ധികസ്വത്ത്, സാങ്കേതിക വിദ്യയുടെ കൈമാറൽ-വാണിജ്യവൽക്കരണം, വിജകരമായ സ്റ്റാർട്ടപ്പുകൾ, നൂതനകണ്ടുപിടുത്തങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് റാങ്കിങിനായി പരിഗണിച്ചത്. രാജ്യത്തെ 180 സർവകലാശാല/ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നാണ് മികച്ച 50 സ്ഥാപനങ്ങളുടെ റാങ്ക് തയാറാക്കിയത്. 494 കോളജ്-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള മികച്ച 50 സ്ഥാപനങ്ങളുടെ റാങ്കിങും പ്രസിദ്ധീകരിച്ചു. കോളജ്-വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തിൽ കേരളത്തിൽനിന്ന് ശ്രീനാരായണ കോളജ് ആദ്യ 25 റാങ്കിനുള്ളിൽ ഇടംനേടി. വിവിധ ഗണത്തിലുള്ള മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങാണ് പ്രസിദ്ധീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.