File Photo

കൊല്ലം ജില്ലയിൽ ഇടതിന് വോട്ട് കുറഞ്ഞു, ഭൂരിപക്ഷവും ഇടിഞ്ഞു

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുന്നേറ്റം നടത്തിയെങ്കിലും വോട്ട് വിഹിതത്തിൽ കുറവ്. വിജയികളുടെ ഭൂരിപക്ഷവും ഗണ്യമായി ഇടിഞ്ഞു. രണ്ട് സീറ്റിൽ വിജയിച്ച് നില മെച്ചപ്പെടുത്തിയ യു.ഡി.എഫിന് ആകെ ലഭിച്ച വോട്ടുകളുടെ എണ്ണവും വോട്ട് ശതമാനവും വർധിക്കുകയും ചെയ്തു.

2016 ൽ 50.6 ശതമാനമായിരുന്ന എൽ.ഡി.എഫിെൻറ വോട്ട് വിഹിതം 46.17 ശതമാനമായിട്ടാണ് കുറഞ്ഞത്. യു.ഡി.എഫിെൻറ വോട്ട് വിഹിതം 33.57 ൽ നിന്ന് 39.87 ആയി ഉയർന്നു. എൻ.ഡി.എ‍യുടെ വോട്ട് വിഹിതം 13.1 ൽ നിന്ന് 12.12 ആയി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ സാന്നിധ്യമറിയിച്ച ചെറുപാർട്ടികൾ ഇത്തവണ അപ്രസക്തമായി. മറ്റ് ഗണത്തിൽപെടുന്നവരുടെ വോട്ട് വിഹിതം 2.31 ൽ നിന്ന് 1.84 ശതമാനമായി കുറഞ്ഞു.

എൽ.ഡി.എഫിെൻറ വിജയത്തിനിടെ വോട്ട് വിഹിതത്തിലെ ഇടിവും ഭൂരിപക്ഷത്തിലെ കുറവും ചർച്ചയായില്ല. 2016 ൽ 11 മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയക്കൊടി പാറിച്ചപ്പോൾ കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് കൊട്ടാരക്കരയിലായിരുന്നു. 42362 വോട്ടിെൻറ ഭൂരിപക്ഷമാണ് നേടിയത്. ഇത്തവണ അത് 10814 ആയി കുറഞ്ഞു. 2016 ൽ 83443 വോട്ട് നേടിയത് 68770 ആയി . യു.ഡി.എഫിെൻറ വോട്ട് വിഹിതം 40811 ൽ നിന്ന്, 57596 ആയി വർധിച്ചു. എൻ.ഡി.എക്കും മണ്ഡലത്തിൽ വോട്ട് കുറഞ്ഞു.

പുനലൂരിലാണ് എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തെ ലീഡിനെക്കാൾ കൂടുതൽ നേടാനായത്. ഇരവിപുരത്ത് കഴിഞ്ഞ ലീഡിന് അടുത്തെത്താനായി. 11 മണ്ഡലങ്ങളിൽ രണ്ടെണ്ണം നഷ്ടപ്പെട്ട എൽ.ഡി.എഫിന് മൂന്നിടത്ത് ലീഡ് കുത്തനെ കുറഞ്ഞു.

ഇരവിപുരത്ത് എം. നൗഷാദിന് കഴിഞ്ഞ തവണ 65,392 വോട്ടുകൾ ലഭിച്ചത് ഇത്തവണ 71,573 ലേക്ക് ഉയർത്തി. 28,121 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തെക്കാൾ 682 വോട്ടുകളുടെ കുറവ്. യു.ഡി.എഫ് സ്ഥാനാർഥി 36589 ൽനിന്ന് വോട്ട് വിഹിതം 43452 ആയി ഉയർത്തി. എൻ.ഡി.എക്ക് 11246 വോട്ടുകളാണ് മണ്ഡലത്തിൽ കുറഞ്ഞത്.

പുനലൂരിൽ 82136 വോട്ട് 80428 ആയി കുറഞ്ഞെങ്കിലും ഭൂരിപക്ഷം ഉയർത്താൻ സി.പി.ഐയിലെ പി.എസ്. സുപാലിനായി. 33,582 ൽനിന്ന് 37,057 ആയാണ് ഭൂരിപക്ഷം ഉയർന്നത്. കഴിഞ്ഞതവണ മുസ്ലിംലീഗിലെ എ. യൂനുസ്കുഞ്ഞ് നേടിയ 48554 വോട്ട് ഇത്തവണ 43371 ലേക്ക് കുറഞ്ഞു.

പുനലൂരിലൊഴികെ മറ്റ് മണ്ഡലങ്ങളിൽ വോട്ടുനില ഉയർത്താൻ കഴിഞ്ഞെങ്കിലും കരുനാഗപ്പള്ളിയിലും കുണ്ടറയിലും മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. കരുനാഗപ്പള്ളിയിൽ കഴിഞ്ഞതവണ ലഭിച്ച 68,143 വോട്ടുകളിൽനിന്ന് 94,225 ലേക്ക് ഉയർന്നത് 29,208 വോട്ടുകളുടെ ഭൂരിപക്ഷം കോൺഗ്രസിലെ സി.ആർ. മഹേഷിന് സമ്മാനിച്ചു. സി.പി.ഐയുടെ 69902 വോട്ട് 65017 ആയി കുറഞ്ഞു. 2016 ൽ 1,759 വോട്ടുകൾക്കാണ് മഹേഷ് ആർ. രാമചന്ദ്രനോട് പരാജപ്പെട്ടത്. കഴിഞ്ഞതവണ കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടിഅമ്മ 30,460 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് നേടിയ 79047 വോട്ട് 71882 ആയി കുറഞ്ഞതും യു.ഡി.എഫിെൻറ വോട്ട് 48587 ൽ നിന്ന് 76339 ലേക്ക് ഉയർന്നതും 4523 വോട്ടിെൻറ വിജയത്തിലേക്ക് കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനെയെത്തിച്ചു. 20257 ഉണ്ടായിരുന്ന എൻ.ഡി.എ വോട്ട് കുത്തനെ ഇടിഞ്ഞ് 6100 ൽ എത്തി.

ചവറ, കുന്നത്തൂർ, പത്തനാപുരം, ചടയമംഗലം, കൊല്ലം മണ്ഡലങ്ങളിലും എൽ.ഡി.എഫിന് വോട്ട് വിഹിതവും ഭൂരിപക്ഷവും കുറഞ്ഞു. അഞ്ചിടത്തും യു.ഡി.എഫിെൻറ വോട്ട് വിഹിതം കൂടി.

കൊല്ലവും കുന്നത്തൂരുമാണ് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞ മണ്ഡലങ്ങൾ. 2016 ൽ കോവൂർ കുഞ്ഞുമോൻ 20259 ഭൂരിപക്ഷം നേടിയ കുന്നത്തൂരിൽ 2790 ആയി കുറഞ്ഞു. എൽ.ഡി.എഫിെൻറ വിഹിതം 75725 ൽ നിന്ന് 69436 ആയി കുറഞ്ഞപ്പോൾ യു.ഡി.എഫിേൻറത് 55196 ൽ നിന്ന് 66646 ആയി ഉയർന്നു.

വാശിയേറിയ മത്സരം നടന്ന കൊല്ലത്ത് ഭൂരിപക്ഷം 17611 ൽ നിന്ന് 2072 ലേക്ക് താണു. എം. മുകേഷിെൻറ വോട്ട് 63103 ൽ നിന്ന് 58524 ആയി ഇടിഞ്ഞപ്പോൾ കോൺഗ്രസിലെ ബിന്ദുകൃഷ്ണക്ക് 45492 നിന്ന് വർധിച്ച് 56452 വോട്ട് ലഭിച്ചു. ഫോട്ടോ ഫിനിഷിലേക്ക് നീണ്ട ചവറയിൽ 1096 വോട്ടിനാണ് ഡോ. സുജിത്ത് വിജയൻ പിള്ള വിജയിച്ചത്. കഴിഞ്ഞതവണ പിതാവ് വിജയൻപിള്ള 6189 വോട്ടിന് ജയിച്ചപ്പോൾ 64666 വോട്ട് േനടിയിരുന്നു. ഇത്തവണ 63282 ആയി കുറഞ്ഞെങ്കിലും വിജയം കൈവിട്ടില്ല. ഷിബു ബേബിജോൺ വോട്ട്് വിഹിതം 58477 ൽ നിന്ന് 62186 ആയി ഉയർത്തിയെങ്കിലും വിജയത്തിലെത്തിയില്ല.

പത്തനാപുരത്ത് കെ.ബി. ഗണേഷ്കുമാ‍റിെൻറ വോട്ട് വിഹിതം 74429 ൽ നിന്ന് 67276 ആയി കുറഞ്ഞപ്പോൾ ഭൂരിപക്ഷം 21928 ൽ നിന്ന് 14336 ആയി. കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാല വോട്ട് വിഹിതം 49867 ൽ നിന്ന് 52940 ആയാണ് വർധിപ്പിച്ചത്.

Tags:    
News Summary - decline in vote share and majority for LDF in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.