ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ അവസാന മൂന്നു ദിവസം ബൈക് റാലികൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടർമാരെ ഭീതിയിലാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം റാലികൾ നടത്തുന്നതെന്ന് വ്യക്തമാക്കിയാണ് നിരോധനം. ''തെരഞ്ഞെടുപ്പിന് തലേ ദിവസം വോട്ടർമാരെ ഭയപ്പെടുത്താൻ ബൈക്ക് റാലികൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതിനാൽ വോട്ടെടുപ്പ് ദിനത്തിലും അതിന് മുമ്പുള്ള മൂന്നു ദിവസങ്ങളിലും ഇവ നിരോധിച്ചതായും' തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. കേരള, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആസാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ 140 മണ്ഡലങ്ങൾ, തമിഴ്നാട്ടിൽ 234, പശ്ചിമ ബംഗാളിൽ 294, ആസാമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം 824 മണ്ഡലങ്ങളിലേക്ക് 18.7 കോടി പേർക്ക് വോട്ടവകാശമുണ്ട്. ഏപ്രിൽ ആറിന് തുടങ്ങും. മേയ് രണ്ടിനാണ് ഫലപ്രഖ്യാപനം.
കോവിഡ് സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ പോളിങ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ മാത്രം 1.1 ലക്ഷമാണ് പോളിങ് ബൂത്തുകളുടെ എണ്ണം. കേരളത്തിൽ ഒറ്റഘട്ടത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുമെങ്കിൽ എട്ടു ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിലേത്.
വോട്ടെടുടുപ്പിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. എന്നാൽ, ബൈക് റാലികൾക്ക് ഒരു ദിവസം കൂടി അധികം നിരോധനം പ്രഖ്യാപിക്കുകയായിരുന്നു. ബൂത്തുകൾക്ക് മുമ്പിൽ അർധസൈനിക വിഭാഗങ്ങളെ വിന്യസിക്കാനും തീരുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.