അള്ള് രാമേന്ദ്രന്' ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രമാണ് കുടുക്ക് 2025. കൃഷ്ണ ശങ്കർ പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറുമായാണ് അദ്ദേഹം ക്യാരക്ടർ പോസ്റ്ററിലൂടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായ പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുളള കൃഷ്ണ ശങ്കറിന്റെ ഗെറ്റപ്പിനെ കുറിച്ചും സിനിമയെക്കുറിച്ചും സംവിധായകൻ ബിലഹരി മാധ്യമം ഒാൺലൈനുമായി സംസാരിക്കുന്നു
"അള്ള് രാമേന്ദ്രന്' ശേഷം കുടുക്ക് 2025
അള്ളു രാമേന്ദ്രന് ശേഷം സംവിധാനം ചെയുന്ന കുടുക്ക് 2025 ൽ കൃഷ്ണശങ്കർ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പതിവ് കൃഷ്ണ ശങ്കർ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കുടുക്ക് 2025 ലെ മാരൻ എന്ന കഥാപാത്രം. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങളാണ് കൃഷ്ണ ശങ്കർ ഇതുവരെ ചെയ്തിരുന്നത്. എന്ന് കരുതി ഹ്യൂമർ ഇല്ല എന്നും പറയാനാവില്ല.
കൃഷ്ണ ശങ്കറിന്‍റെ മാസ് ഗെറ്റപ്പ്
പകുതിയായ തിരക്കഥയുമായാണ് ഞാൻ അദ്ദേഹത്തോട് കഥ പറയാൻ പോയത്. കഥ അദ്ദേഹത്തിന് ഇഷ്ടമായി. ഇതേതുടർന്ന് കഥാപാത്രത്തിനായി വർക്ക് ഔട്ട് ചെയ്യാനും താടി വളർത്താനും പറഞ്ഞു. പകുതിയായ തിരക്കഥയെ വിശ്വസിച്ചു അദ്ദേഹം മാറ്റങ്ങൾ വരുത്താൻ തയാറായി. ആ വിശ്വാസവും സഹകരണവും തന്നെയാണ് ഈ സിനിമയുടെ ഒരു പോസിറ്റീവ് വശം. അദ്ദേഹത്തിൽനിന്നും കൂടെ നിൽക്കുന്നവരെല്ലാം ഈ ഒരു പോസിറ്റീവ് വൈബ് നൽകി.
കുടുക്ക് 2025; വ്യത്യസ്തമായ പേര്
2025ൽ സംഭവിക്കുന്ന ഒരു കുടുക്ക് ആണ് ഈ ചിത്രമെന്ന് വേണമെങ്കിൽ അനുമാനിക്കാം. എന്തോ ഒരു കുടുക്ക് 2025ൽ വരാൻ പോകുന്നു എന്നൊക്കെ പറയുന്ന പോലെ. ഒരു സാധ്യതയെ കുറിച്ച് ചർച്ച ചെയ്യുക മാത്രമാണ്. അല്ലാതെ 2025 ഇങ്ങനെ ആയിരിക്കും എന്ന് ഉറപ്പിച്ച് പറയുകയല്ല.
കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ തന്നെ ചിത്രീകരണം?
കോവിഡ് നിയന്ത്രണങ്ങൾ എന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയില്ലല്ലോ. കുടുക്ക് 2025 ആണെങ്കിൽ കോവിഡ് നിയന്ത്രണങ്ങളിലും ബുദ്ധിമുട്ടുകൾ ഇല്ലാതെ പ്രോട്ടോകോൾ അനുസരിച്ച് ചിത്രീകരിക്കാൻ കഴിയുന്ന ചിത്രമാണ്. കൃത്യമായ തയാറെടുപ്പിലൂടെയാണ് ഷൂട്ട് ചെയ്യുന്നത്. അള്ളു രാമെന്ദ്രൻ പോലെ വലിയ കാൻവാസിൽ ഉള്ള സിനിമ തന്നെയാണ് കുടുക്ക്.
സിങ്ക് സൗണ്ട് തിരഞ്ഞെടുത്തതിന് പുറകിൽ?
എന്‍റർടെയിനറും ത്രില്ലറും കൂടിയായ ഒരു ചിത്രം ഡബ്ബ് ചെയ്യുമ്പോൾ ഡ്രാമ സ്വഭാവം കൂടാൻ സാധ്യതയുണ്ട്. അള്ളു രാമേന്ദ്രൻ ഒക്കെ ഡബ്ബ് ആയിരുന്നു ചെയ്തത്. നമുക്കിവിടെ അത്തരത്തിൽ ഒരു ഡ്രാമ സ്വഭാവം ആവശ്യമില്ല. കൂടാതെ ആ സിനിമയ്ക്ക് ഒരു ലൈവ് സ്വഭാവം വരാൻ വേണ്ടിയാണ് സിങ്ക് സൗണ്ട് തെരഞ്ഞെടുത്തത്.
സിനിമയുടെ റിലീസ്
ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കാനുണ്ട്. തിയേറ്റർ റിലീസ് കണ്ടാണ് ചിത്രം ഒരുക്കുന്നത്. അതിന് ശ്രമിക്കും. അതേസമയം, സിനിമയെ പോസിറ്റീവ് ആയി സമീപിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളും എനിക്കിഷ്ടമാണ്.
സ്റ്റേറ്റ് അവാർഡിന് ശേഷം സ്വാസിക അഭിനയിക്കുന്ന ആദ്യ സിനിമ
മുമ്പ് ഞാൻ ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരുന്നു. അതിൽ സ്വാസികയും അഭിനയിച്ചിരുന്നു. ഒരു വക്കീലിന്‍റെ വേഷമാണ് സ്വാസിക അവതരിപ്പിക്കുന്നത്. കൂടെ ഷൈൻ ടോം ചാക്കോയും, ദുർഗ കൃഷ്ണയും അഭിനയിക്കുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സിനിമ കൂടിയായിരിക്കും കുടുക്ക് 2025.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.