'കൊയ കൊയ കൊഞ്ചിക്കൊണ്ടുള്ള പാട്ട്; ഈ പാട്ടുകൾ സംഗീതത്തിനും ഭാഷയ്ക്കും അപമാനം'

ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനെ വിമർശിച്ച് ഇടത് സഹയാത്രികനും നിരൂപകനുമായ റെജി ലൂക്കോസ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് റെജി ലൂക്കോസ് വിമർശനം ഉന്നയിച്ചത്. എന്നോട് ആരെങ്കിലും എനിക്ക് ഏറ്റവും അരോചകമായത് എന്തെന്നു ചോദിച്ചാൽ ഈ മനുഷ്യന്‍റെ (വിനീത് ശ്രീനിവാസൻ) പാട്ടുകേൾക്കുന്നതാണന്ന് നിസ്സംശയം പറയുമെന്നാണ് പോസ്റ്റിൽ പറയുന്നത്. 'കൊയ കൊയ കൊഞ്ചിക്കൊണ്ടുള്ള ഇദ്ദേഹത്തിന്‍റെ പാട്ടുകൾ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്. എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് ഈ സംഗീതം എന്തെന്നറിയാത്ത മനുഷ്യനാണന്നതാണ് കാലഘട്ടത്തിന്‍റെ ഗതികേടും നാണക്കേടും'-പോസ്റ്റ് തുടരുന്നു.


മുഴുവൻ പാട്ടുകളും ഇങ്ങേർ പാടുന്നത് എന്ത് അഡ്ജസ്റ്റുമെന്‍റാണ്. എത്രയോ മിടുമിടുക്കരുടെ അവസരമാണ് ഈ ലോബിയിങ്‌ കാരൻ തകർക്കുന്നത് എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിനടിയിൽ വിമർശനങ്ങളാണ് അധികവും ലഭിച്ചിരിക്കുന്നത്. ശ്രീനിവാസനോടുള്ള വിരോധമാണ് ഇത്തരമൊരു പോസ്റ്റിന് കാരണമെന്നും കമന്‍റിടുന്നവർ ആരോപിക്കുന്നുണ്ട്. പോസ്റ്റ് വൈറലായതോടെ ഇതിന് മറുപടിയുമായി സംഗീത സംവിധായകൻ കൈലാസ് മേനോനും രംഗത്തെത്തി. 'ആദ്യമായി വിനീതിന്‍റെ പാട്ട് റെക്കോർഡ് ചെയ്യുന്നത് 3 മാസം മുമ്പാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂർ പോലും എടുക്കാതെ പാടി തീർത്തു. ഞാൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും വേഗമേറിയ റെക്കോർഡിങ് സെഷൻ ആയിരുന്നു അത്'-കൈലാസ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.


'പാടുന്ന ഭൂരിഭാഗം ടേക്കുകളും പെർഫെക്റ്റ് ആയിരുന്നു എന്നത് കൊണ്ടാണ് അത്രയും വേഗം റെക്കോർഡിങ് കഴിഞ്ഞത്. സിനിമ മേഖലയിലെ ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം വച്ച് ഒന്നോ രണ്ടോ മൂന്നോ പാട്ടുകൾ പാടാം. പക്ഷെ 18 വർഷമായി സംഗീത സംവിധായകർ അദ്ദേഹത്തെ പാടാൻ വിളിക്കുന്നുണ്ടെങ്കിൽ കഴിവ് എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന്‍റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾ ഉള്ളത് കൊണ്ടും കൂടിയാണ്'-കുറിപ്പ് തുടരുന്നു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.