ബഹ്റൈനെതിരായ വിദേശ ശക്തികളുടെ ഇടപെടല്‍: ശക്തമായ നിലപാട് സ്വീകരിക്കുമെന്ന്  അറബ് ലീഗ് സെക്രട്ടറി ജനറല്‍

മനാമ: ബഹ്റൈനതിരായ വിദേശ ശക്തികളുടെ ഇടപെടലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈത് പറഞ്ഞു. 
ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയുമായുള്ള കൂടിക്കാഴ്ചക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അറബ് രാജ്യങ്ങളുടെ ഐക്യം ശക്തപ്പെടുത്താന്‍ അഹ്മദ് അബുല്‍ ഗൈതിന് സാധിക്കുമെന്ന് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ പ്രതീക്ഷ പ്രകടിപ്പിച്ചു. 
ഇതിന് മുന്നോടിയായി ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി, അഹ്മദ് അബുല്‍ ഗൈതിന് തന്‍െറ ദൗത്യത്തില്‍ എല്ലാ ആശംസകളും നേര്‍ന്നു. 
അറബ് രാഷ്ട്രങ്ങള്‍ നേരിടുന്ന ഭീഷണികളെ ചെറുക്കാനായി കൂടുതല്‍ ഐക്യപ്പെടേണ്ടതുണ്ട്. ഇതില്‍ അറബ് ലീഗിന് വലിയ പങ്ക് വഹിക്കാനാകും. 
അറബ് രാജ്യങ്ങള്‍ ഐക്യപ്പെടുന്നതുവഴി ജനകീയ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുതകുന്ന നടപടികളുമായി മുന്നോട്ടുപോകാനും സമാധാനവും സമൃദ്ധിയും ഉറപ്പുവരുത്താനുമാകുമെന്ന് മന്ത്രി പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍െറ മുന്നേറ്റത്തെ അഹ്മദ് അബുല്‍ ഗൈത് പ്രകീര്‍ത്തിച്ചു. മേഖലയുടെ സുരക്ഷക്കും യോജിപ്പിനുമായി ബഹ്റൈന്‍ നേതൃത്വം മികച്ച പങ്കാണ് വഹിക്കുന്നത്. അറബ് ലീഗിനും തനിക്കും നല്‍കുന്ന പിന്തുണയില്‍ അദ്ദേഹം ബഹ്റൈന് നന്ദി അറിയിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ എന്നുവരുമായും അഹ്മദ് അബുല്‍ ഗൈത് കൂടിക്കാഴ്ച നടത്തി. അറബ് ഐക്യം ദൃഡപ്പെടുത്തുന്നതില്‍  അഹ്മദ് അബുല്‍ ഗൈതിനും അറബ് ലീഗിനുമുള്ള പങ്കിനെ രാജാവും പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും എടുത്തുപറഞ്ഞു. വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ മുതവ്വ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.