രാജ്യത്തിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല –മന്ത്രി

മനാമ: ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ളെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി വ്യക്തമാക്കി. കഴിഞ്ഞ ദിവസം അല്‍ അറബിയ്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. രാജ്യസുരക്ഷ ഊട്ടിയുറപ്പിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. 
രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വാഭാവികമാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 
ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഇറാന്‍ നടപടിയും അതിന് പിന്തുണ നല്‍കുന്ന അല്‍വിഫാഖിന്‍െറ രീതിയും അംഗീകരിക്കാനാവില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമവും ഭരണ സംവിധാനങ്ങളും കോടതിയും സുതാര്യവും സ്വതന്ത്രവുമാണ്. മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് അറബ് രാജ്യങ്ങളുമായി സഹകരിക്കുന്നത്. 
ഏതെങ്കിലും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയെന്നത് ജി.സി.സിയുടെ ലക്ഷ്യമല്ല. എന്നാല്‍ ഏതെങ്കിലും ജി.സി.സി രാഷ്ട്രത്തിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങളെ ഇടപെടാന്‍ അനുവദിക്കുകയുമില്ളെന്ന് അദ്ദേഹം വിശദീകരിച്ചു. ഇറാന്‍െറ ഇടപെടല്‍ നിരന്തരമായി ബഹ്റൈന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇറാനെതിരെ ഇതിനകം നിരവധി പ്രതിഷേധ പ്രസ്താവനകള്‍ അറബ് ലീഗും, ജി.സി.സിയും പുറത്തുവിട്ടിട്ടുണ്ട്. 
അല്‍വിഫാഖ് രൂപവത്കരണം മുതല്‍ വിവിധ തരത്തിലുള്ള നിയമലംഘനങ്ങളാണ് നടത്തിയിട്ടുണ്ട്. 
അപ്പോഴെല്ലാം നിയമവിധേയമായി പ്രവര്‍ത്തിക്കാനുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കി വരികയായിരുന്നു. രാഷ്ട്രീയ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കുന്നതിന് നിരവധി അവസരങ്ങളും സര്‍ക്കാര്‍ നല്‍കിയിരുന്നു. 
എന്നാല്‍ അതെല്ലാം തള്ളുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരാനുമാണ് സംഘടന ശ്രമിച്ചത്. 
രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 600 ഓളം സംഘടനകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. 
ഇതില്‍ 22 എണ്ണം രാഷ്ട്രീയ പാര്‍ട്ടികളാണ്. മത-സാമൂഹിക-സാംസ്കാരിക-കലാ മേഖലകളിലും നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ അവര്‍ക്ക് പ്രയാസങ്ങളൊന്നും നേരിടേണ്ടിവരുന്നില്ല. 
130 സംഘടനകള്‍ ചാരിറ്റി മേഖലയില്‍ മാത്രം സജീവമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കുന്നതിന് ശക്തമായ നടപടികളുമായി ഭരണകൂടം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.