മനാമ: എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകളുടെ താളംതെറ്റൽ തുടർക്കഥയായതോടെ എന്തുചെയ്യണമെന്നറിയാതെ യാത്രക്കാർ പരിഭ്രാന്തിയിലാണ്. മാസങ്ങൾക്കു മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് അവധിക്കാലം ചെലവഴിക്കാൻ നാട്ടിലേക്കു പോകാൻ ഒരുങ്ങിയിരിക്കുന്ന കുടുംബങ്ങൾ ആധിയിലാണ്. തങ്ങളുടെ യാത്രാദിവസം വിമാനം റദ്ദാക്കുമോ എന്ന പേടിയിൽ പലരുടേയും ഉറക്കംതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോൾ വിമാന നിരക്ക് മുൻ മാസങ്ങളേക്കാൾ ഇരട്ടിയിലധികമാണ്.
അവധിക്കാലമായതിനാൽ എല്ലാ ദിവസവും വിമാനങ്ങൾ നിറഞ്ഞാണ് പോകുന്നത്. അതുകൊണ്ടുതന്നെ സർവിസ് റദ്ദാക്കിയാൽ വേറെ സർവിസ് അന്വേഷിച്ചതുകൊണ്ട് കാര്യമായ പ്രയോജനമില്ല. മാത്രമല്ല ടിക്കറ്റ് കിട്ടിയാൽതന്നെ ഇരട്ടിയിലധികം തുക വേണ്ടിവരുകയും ചെയ്യും.
നാലും അഞ്ചും അംഗങ്ങളുള്ള കുടുംബങ്ങളാണ് സ്കൂൾ അവധിക്കാലത്ത് നാട്ടിലേക്കു പോകുന്നത്. എല്ലാവരുടേയും ടിക്കറ്റിനായി വൻതുകയാണ് ചെലവഴിച്ചിട്ടുള്ളത്. വീണ്ടും ഇരട്ടിതുകക്ക് ടിക്കറ്റെടുക്കുന്നതിനെക്കുറിച്ച് പലർക്കും ആലോചിക്കാൻതന്നെ കഴിയുന്നില്ല. കഴിഞ്ഞദിവസത്തെ കോഴിക്കോട് സർവിസ് അപ്രതീക്ഷിതമായി റദ്ദാക്കിയതിനെത്തുടർന്ന് അനേകർക്കാണ് കനത്ത നഷ്ടമുണ്ടായത്.
ശനിയാഴ്ച പി.എസ്.സി നടത്തുന്ന അധ്യാപക തസ്തിക പരീക്ഷ എഴുതേണ്ട നിരവധി ഉദ്യോഗാർഥികൾ ടിക്കറ്റെടുത്തിരുന്നു. ബഹ്റൈനിൽ കുടുങ്ങിപ്പോയവർക്ക് പരീക്ഷ നഷ്ടമായി. ഇനി മൂന്നുവർഷം കഴിയണം വീണ്ടുമൊരു പരീക്ഷക്ക് അപേക്ഷ നൽകാൻ. അനുവദനീയമായ പ്രായപരിധി അപ്പോഴേക്കും കഴിയുന്നവർക്ക് സർക്കാർ ഉദ്യോഗം എന്ന സ്വപ്നം കിട്ടാക്കനിയായി അവശേഷിക്കുകയും ചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടേയും നോർക്ക അടക്കമുള്ള ബോഡികളുടേയും സത്വര ഇടപെടലുണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. എം.പിമാർക്കടക്കം നിവേദനങ്ങൾ സംഘടനകൾ നൽകിയിട്ടുണ്ട്. താഴെപ്പറയുന്ന പോർട്ടലിൽ പരാതി നൽകാൻ എല്ലാ യാത്രക്കാരും ശ്രദ്ധിക്കണമെന്ന് സാമൂഹിക പ്രവർത്തകർ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു.
https://airsewa.gov.in/grievance/grievance-redressal, AIRSEWA PORTAL AIRSEWA.gov.in And also email the same complaint to : airsewa@gov.in , and cc to pravasilegalcell@gmail.com
മനാമ: എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ സമീപനംമൂലം വിവിധ രാജ്യങ്ങളിലേക്ക് അങ്ങോട്ടുമിങ്ങോട്ടുമുള്ള ഷെഡ്യൂൾ മുടങ്ങി യാത്രകൾ താളംതെറ്റുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ബഹ്റൈൻ പ്രതിഭ ആവശ്യപ്പെട്ടു. 30 ദിവസത്തെ അവധി കമ്പനികളിൽനിന്ന് ലഭിച്ചവർക്ക് നിശ്ചിത തീയതിക്കുള്ളിൽ പോകാൻ കഴിയാത്തതിനാൽ നഷ്ടപ്പെടുന്നത് നാട്ടിൽ ഉറ്റവർക്കും ഉടപ്പിറന്നവർക്കും ഒപ്പം കഴിയേണ്ട വിലപ്പെട്ട ദിനങ്ങളാണ്. അസുഖ ബാധിതരായി നാട്ടിൽ പോകുന്ന രോഗികളായ പ്രവാസി യാത്രക്കാർക്കും ഡോക്ടറെ കണ്ടുമുട്ടാൻ നേരത്തേ ഉറപ്പിച്ച തീയതി നഷ്ടപ്പെടുന്നു.
വിവാഹ ആവശ്യത്തിനു പോകുന്നവരും അത് യഥാസമയം നിർവഹിക്കാൻ കഴിയാതെ വലയുന്നു. ചുരുക്കത്തിൽ പ്രവാസികളായ നാനാവിധ യാത്രക്കാരെ എയർ ഇന്ത്യയുടെ വിമാനം റദ്ദു ചെയ്യലും ഷെഡ്യൂൾ മാറ്റലും വശം കെടുത്തിയിരിക്കുകയാണ്. മറ്റ് എയർലൈൻസുകൾ ചെയ്യുന്നതുപോലെ കാൻസൽ ചെയ്ത ഫ്ലൈറ്റുകൾക്ക് ഒരു തരത്തിലുള്ള കോമ്പൻസേഷൻ നൽകി തങ്ങളുടെ യാത്രക്കാരുടെ പ്രയാസത്തെ ലഘൂകരിക്കാനോ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തയാറാവുന്നില്ല.
അടിയന്തരമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഇതിൽ ഇടപെട്ട് പരിഹാരം കാണണം. കേരള സർക്കാറും അതിന്റെ പ്രവാസി കോഓഡിനേഷൻ വിഭാഗമായ നോർക്കയും ശക്തമായി ഇടപെടണം. ബഹ്റൈൻ പ്രതിഭ ഈ യാത്രാദുരിതത്തിൽ അകപ്പെട്ടവർക്ക് എത്രയുംപെട്ടെന്ന് പരിഹാരം കാണാനായി വിവിധ സർക്കാർ മേഖലകളിൽ പരാതി നൽകി. പ്രവാസികളുടെ ദുരിതത്തിൽ ഇടപെടാൻ ബഹുമാനപ്പെട്ട ഇന്ത്യൻ എംബസിയോടും അഭ്യർഥിക്കുകയുണ്ടായി.
വിവിധ മന്ത്രാലയങ്ങളിലേക്കും കേരള മുഖ്യമന്ത്രിയുടെ സത്വര ശ്രദ്ധ യാത്രദുരിതത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതിയതായും പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ എന്നിവർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ലോക കേരളസഭ അംഗങ്ങളായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ, പി. ശ്രീജിത് എന്നിവർ ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ സത്വര ശ്രദ്ധയും ഈ വിഷയത്തിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.