മനാമ: റമദാനുമായി ബന്ധപ്പെട്ട പരമ്പരാഗത ആഘോഷമായ ഖർഖാഊൻ ഇന്നുരാത്രി മുതൽ തുടങ്ങും. റമദാൻ 13 മുതൽ 15 വരെയാണ് പ്രധാനമായും കുട്ടികൾ പങ്കെടുക്കുന്ന ഈ വർണപ്പകിട്ടാർന്ന ആഘോഷം. കുവൈത്തിലും സൗദിയിലും ‘ഖര്‍ഖീആന്‍’എന്നും ഒമാനില്‍ ‘ഖറന്‍ഖശൂ’എന്നും യു.എ.ഇയില്‍ ‘ഖറന്‍ഖഉ’എന്നപേരിലും അല്പസ്വല്പം വ്യത്യാസങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളിലുടനീളം ഈ പാരമ്പര്യ ആഘോഷം നിലനില്‍ക്കുന്നുണ്ട്.
ഇതിനു പുറമെ ഇറാഖിലും സുഡാനിലും ഈ ആഘോഷം നടക്കാറുണ്ട്. നിറപ്പകിട്ടാർന്ന അറബ് പാരമ്പര്യ ഉടുപ്പുകളും ചെരിപ്പുകളും ധരിച്ച് കൈയിൽ വിവിധ വർണങ്ങളാൽ അലംകൃതമായ മനോഹരമായ കുഞ്ഞു സഞ്ചികളുമായി പ്രദേശത്തുള്ള വീടുകളിലേക്കൊക്കെ ദഫിന്റെയും ബൈത്തിന്റെയും (അറബി പാരമ്പര്യ പാട്ട് ) ഇതര പാരമ്പര്യ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കുട്ടികൾ സന്ദർശിക്കുന്നതാണ് ആഘോഷത്തിലെ പ്രധാന ചടങ്ങ്.
മഗ്രിബ് നമസ്കാരത്തിനു ശേഷം നോമ്പ് തുറന്ന് ഒരു പ്രദേശത്ത് ഒരുമിച്ചു കൂടുന്ന ഈ കുട്ടിക്കൂട്ടങ്ങൾ തങ്ങളുടെ സഞ്ചാരം ആരംഭിക്കുക, ‘പാരമ്പര്യങ്ങളെ മറക്കരുതേ, നന്മകള് നീണാള്‍ വാഴട്ടെ’എന്നർഥം വരുന്ന ഈരടികളും പാടിക്കൊണ്ടാണ്. അവരുടെ കൈകളിലുള്ള വർണസഞ്ചികളിലേക്ക് ഓരോ വീട്ടുകാരും നാണയങ്ങളും പ്രത്യേകം തയാറാക്കിയ പല വർണങ്ങളിലുള്ള മിഠായികളും ഇട്ടു കൊടുക്കും. അത്തിപ്പഴം, പിസ്ത, ബദാം, നിലക്കടല, വിവിധ തരം മിഠായികള്‍ എന്നിവ കൂട്ടിക്കലർത്തിയുള്ളതാണ് ഖർഖാഊൻ വിഭവം. ഇതിനു പുറമെ പലതരത്തിലുള്ള മിഠായികളും പഴങ്ങളും പരസ്പരം കൈമാറാറുണ്ട് ഈ ആഘോഷവേളകളിൽ.
‘ഗറാഷികൾ’എന്നറിയപ്പെടുന്ന ഇറാനിയൻ കച്ചവടക്കാരും ഹൽവക്കച്ചവടക്കാരുമാണ് ഖർഖാഊൻ ഉൽപന്നങ്ങൾ കൂടുതലായി കച്ചവടം നടത്തുന്നത്. ഖാർഖാഊൻ വിഭവങ്ങൾ മാത്രം വിൽപന നടത്താൻ വേണ്ടി പ്രത്യേക കടകളും ഈ സീസണിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും തുറന്നിട്ടുണ്ട്. ഹമദ് ടൗൺ, മുഹറഖ്, അറാദ്, മനാമ, റിഫ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഖർഖാഊൻ ആഘോഷം സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.