കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മനാമ: വർഗീയ ഫാഷിസവും രാഷ്ട്രീയ ഫാഷിസവും നാടിനാപത്താണന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ. ഒ.ഐ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്ത്വാറിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
കേന്ദ്രം ഭരിക്കുന്ന മോദി ഗവൺമെന്റും കേരളം ഭരിക്കുന്ന പിണറായി സർക്കാറും രണ്ട് തരത്തിലുള്ള ഏകാധിപത്യ ഫാഷിസ്റ്റ് രീതിയിലാണ് ഭരണം നടത്തുന്നത്.
ഇതിനോടുള്ള ജനാധിപത്യ വിശ്വാസികളുടെ പ്രതികരണമായിരിക്കും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ എങ്ങനെ കച്ചവടം ചെയ്യാമെന്നതിന്റെ ഏറ്റവും പുതിയ വേർഷനാണ് പുതിയ ഇലക്ട്രൽ ബോണ്ട് വിഷയത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കേരളത്തിൽ ഇലക്ഷൻ ഓഫിസുകൾക്ക് തുടക്കമിടാൻ തീരുമാനിച്ചതായി ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ഒ.ഐ.സി.സി തിരഞ്ഞെടുപ്പ് ഓഫിസുകൾ പ്രവർത്തിക്കും. പ്രവാസി പ്രവർത്തനങ്ങൾ ഏകീകരിക്കുകയും ഒ.ഐ.സി.സി പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് ഏകേപിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറത്തിനായിരിക്കും ഇതിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന ഒരു മുന്നണി ഇന്ത്യയുടെ ഭരണം നേടുകയെന്നത് ഇന്ത്യയുടെ ആവശ്യമാണന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, നാഷനൽ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം തുടങ്ങിയവർ വാർത്തസമ്മേനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.