Representation Image
മനാമ: മദ്യപിച്ച് വാഹനമോടിച്ചയാൾക്ക് പൊതുമുതൽ നശിപ്പിച്ചതിന് ബഹ്റൈൻ കോടതി 1000 ദീനാർ പിഴ ചുമത്തി. ഇയാളുടെ വാഹനം ട്രാഫിക് ബാരിയറിലിടിച്ച് അതിനു നാശം സംഭവിച്ചിരുന്നു. അത് കണക്കിലെടുത്താണ് അശ്രദ്ധമായി വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നീ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചത്. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലാണ് സംഭവമുണ്ടായത്.
പ്രതിയുടെ വാഹനത്തിനും ബാരിയറിനും കേടുപാടുകൾ സംഭവിച്ചിരുന്നു.വിചാരണവേളയിൽ പ്രതിയുടെ കുറ്റസമ്മത മൊഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോഗ്യകേന്ദ്രം നടത്തിയ രക്തപരിശോധനയുടെ ഫലവുമാണ് കോടതി പരിഗണിച്ചത്. പരിശോധനയിൽ പ്രതിയുടെ രക്തത്തിൽ ഉയർന്ന അളവിൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തി.
വാഹനം നിയന്ത്രിക്കാനുള്ള കഴിവ് പ്രതിക്ക് ആ സമയം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. 2014ലെ 23ാം നമ്പർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 1/12, 10, 9/45, 2, 1/51, ക്രിമിനൽ നടപടി നിയമത്തിലെ ആർട്ടിക്കിൾ 256 എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.
പ്രതി ചെയ്ത കുറ്റകൃത്യങ്ങൾ പരസ്പരബന്ധിതമാണെന്നും വേർതിരിക്കാനാവില്ലെന്നും കോടതി നിർണയിച്ചു. അതിനാൽ അവയെ ഒരൊറ്റ കുറ്റകൃത്യമായി കണക്കാക്കി. എല്ലാ കുറ്റങ്ങൾക്കുംകൂടി പരമാവധി ശിക്ഷയായി 1,000 ദിനാർ പിഴ ചുമത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.