പവിഴദ്വീപിലെ പാട്ടുമത്സരം വിജയി എൽദോ എഡിസണ് സമ്മാനം നൽകുന്നു
മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്യൂണിറ്റി ബഹ്റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച സി.സി.ബി ഐലൻഡ് സിങ്ങർ സീസൺ 1- പവിഴദ്വീപിലെ പാട്ടുമത്സരത്തിൽ തൃശൂർ സ്വദേശി എൽദോ എഡിസൺ വിജയിയായി.
അനിൽകുമാർ ടി.വി കാസർകോട് ഫസ്റ്റ് റണ്ണറപ്പായും നിത്യാ റോഷിത് കോഴിക്കോട് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ക്ലബിൽ നിറഞ്ഞ സദസ്സിലാണ് ലൈവ് റിയാലിറ്റി പാട്ടുമത്സരം നടന്നത്. ആദ്യ റൗണ്ട് മത്സരങ്ങൾക്കായി ഓൺലൈൻ വിഡിയോ ഗാനങ്ങളായി ലഭിച്ച 55 എൻട്രികളിൽ 34 മത്സരാർഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യറൗണ്ടിൽനിന്ന് 12 പേരാണ് ലൈവ് സിങ്ങിങ് മത്സരമായ ഫിനാലെയിലേക്ക് തിരഞ്ഞെടുത്തത്. ഫിനാലെയിൽ പ്രകടനം വിലയിരുത്തി ആറു പേരാണ് രണ്ടു റൗണ്ടുകളുള്ള ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തിയത്.
പിന്നണി ഗായകരും സംഗീതാധ്യാപകരുമായ അജയ് ഗോപാൽ, റോഷ്നി സുരേഷ് എന്നിവരായിരുന്നു വിധികർത്താക്കൾ. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പുറമെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അൻസാർ പി.വി, സുരമ്യ രാജ്, ശ്രീഷ്മ ജിലീബ് എന്നിവരാണ്. റഫീഖ് വടകരയുടെ നേതൃത്വത്തിലുള്ള മ്യൂസിക് സിറ്റി ബഹ്റൈൻ ആയിരുന്നു ഈ പരിപാടിക്ക് ഓർക്കസ്ട്ര ഒരുക്കിയത്.
മത്സരവിജയികൾക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനങ്ങളും മത്സരം വിലയിരുത്തിയ അജയ് ഗോപാലും റോഷ്നി സുരേഷും ചേർന്നു നൽകി. സംഗീതനിശ അവതരിപ്പിക്കുകയും വിധിനിർണയം നടത്തുകയും ചെയ്ത അജയ് ഗോപാലിനും റോഷ്നി സുരേഷിനും സംഘടനയുടെ ഉപഹാരങ്ങൾ രക്ഷാധികാരി ജനാർദനൻ കെ, മുൻ പ്രസിഡന്റ് ബാബു ജി. നായർ എന്നിവർ കൈമാറി. കാലിക്കറ്റ് കമ്യൂണിറ്റി ബഹ്റൈൻ-പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് നന്ദി രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി പ്രജി വി. കാലിക്കറ്റ് സംഗീതപരിപാടിയുടെ ഡയറക്ടർ ആയിരുന്നു. ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥിയായിരുന്നു.
എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, ചിത്തിര സജിൻ എന്നിവർ അവതാരകരായിരുന്ന പരിപാടിക്ക് ട്രഷറർ മുസ്തഫ കുന്നുമ്മൽ, കാലിക്കറ്റ് കമ്യൂണിറ്റി ബഹ്റൈൻ-പവിഴദ്വീപിലെ കോഴിക്കോട്ടുകാർ എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.