മനാമ: സ്കൂൾ യൂനിഫോം തുണിത്തരങ്ങളിൽ കൂടുതൽ ഈടു നിൽക്കുന്നതും ഗുണം മെച്ചമായതും ഇന്ത്യയിൽനിന്നുള്ളവക്കാണെന്ന് രക്ഷിതാക്കൾ. സ്കൂളുകൾ തുറക്കുന്നതോടെ യൂനിഫോമുകൾ ഒപ്പിക്കുന്നതിനുള്ള ഓട്ടത്തിലാണ് പല അറബ് രക്ഷിതാക്കളും. സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലയിൽ മെച്ചപ്പെട്ട ഗുണനിലവാരത്തിൽ ലഭിക്കുന്നത് ഇന്ത്യൻ നിർമിത വസ്ത്രങ്ങളാണ്.
കോവിഡിന് ശേഷം സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികൾക്കാവശ്യമായ ബാഗുകളും പഠനോപകരണങ്ങളും യൂനിഫോമുകളും വാങ്ങാനുള്ള തിരക്ക് പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലെല്ലാം കാണാമായിരുന്നു. യൂനിഫോം ഷോപ്പുകളിലും തയ്യൽ കടകളിലും നല്ല തിരക്കനുഭവപ്പെട്ടു.
25 ദീനാറിന്‍റെ കൂപ്പൺ സർക്കാർ വക കിട്ടിയത് മിക്ക രക്ഷിതാക്കൾക്കും വലിയ ആശ്വാസമായി. പെൺകുട്ടികൾക്കുള്ള റെഡിമെയ്ഡ് യൂനിഫോം 11 ദീനാറിനും ആൺകുട്ടികൾക്കുള്ളവ 10 ദീനാറിനും ലഭിക്കുന്നുണ്ട്. തയ്യൽക്കടകളിൽ തുണിയെടുത്ത് തയ്പ്പിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയിലധികം വേണ്ടിവരുമെന്നതിനാൽ പലരും റെഡിമെയ്ഡ് യൂനിഫോമാണ് എടുക്കുന്നത്.
അതേസമയം, തയ്യൽക്കടകളെ ആശ്രയിക്കുന്നവരും ഏറെയുണ്ട്. മനാമ സൂഖിലടക്കമുള്ള തയ്യൽക്കടകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ചില സ്വകാര്യ സ്കൂളുകളിൽ യൂനിഫോമുകൾ ലഭ്യമാക്കുന്നുണ്ട്. എന്നാൽ, മറ്റു ചില സ്കൂളുകൾ പുറമെ നിന്ന് വാങ്ങാൻ നിർദേശിക്കുകയാണ് ചെയ്യുന്നത്.യൂനിഫോം കമ്പനികളുമായോ സ്ഥാപനങ്ങളുമായോ ധാരണയുണ്ടാക്കിയിട്ടുള്ള സ്കൂളുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.