?എന്റെ വിവാഹം നാട്ടിലാണ് നടന്നത്. ഞാനും ഭാര്യയും ഇപ്പോൾ ബഹ്റൈനിലുണ്ട്. ഞങ്ങൾ വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. നാട്ടിൽ പോകാതെ ഇവിടെത്തന്നെ അതിനുള്ള സാഹചര്യമുണ്ടോ. ഉണ്ടെങ്കിൽ ഇവിടത്തെ കോടതിയിലാണോ കേസ് നൽകേണ്ടത്. ഇതിനാവശ്യമായ രേഖകൾ എന്തൊക്കെയാണ്. ഇവിടെനിന്ന് വിവാഹമോചനം ലഭിച്ചാൽ നാട്ടിൽ അംഗീകരിക്കുമോ. വിശദവിവരങ്ങൾ പ്രതീക്ഷിക്കുന്നു.
ഒരു വായനക്കാരൻ നാട്ടിൽ നടന്ന വിവാഹം ഇവിടെനിന്ന് വേർപെടുത്താൻ സാധിക്കും. അതിന് ഇവിടത്തെ സിവിൽ കോടതിയിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളും നൽകണം.
1. രണ്ടുപേരുടെയും ഐ.ഡി അതായത് പാസ്പോർട്ട്, സി.പി.ആർ, താമസവിസ എന്നിവയുടെ കോപ്പികൾ
2. മാര്യേജ് സർട്ടിഫിക്കറ്റ്. ഇൻഡ്യയിലെ ബഹ്റൈൻ എംബസിയിൽ അറ്റസ്റ്റ് ചെയ്യണം. അല്ലെങ്കിൽ അപ്പോസ്റ്റിൽ ചെയ്യണം. ഇത് നാട്ടിൽനിന്നാണ് ചെയ്യേണ്ടത്.
3. ഏത് നിയമപ്രകാരമാണോ ഡിവോഴ്സ് ആവശ്യപ്പെടുന്നത്, ആ നിയമത്തിന്റെ കോപ്പിയും അതിന്റെ അറബിക് ട്രാൻസ്ലേഷനും നൽകണം. നിയമം മുഴുവനായി പരിഭാഷപ്പെടുത്തണമെന്നില്ല. അതിന്റെ ഡിവോഴ്സ് അനുവദിക്കുന്ന വ്യവസ്ഥ മാത്രം പരിഭാഷപ്പെടുത്തി നൽകിയാലും മതി. ഇവിടത്തെ കോടതിക്ക് മനസ്സിലാക്കാൻ പറ്റുന്ന വ്യവസ്ഥകൾ എല്ലാംതന്നെ നൽകണം.
4. മ്യൂച്വൽ ഡിവോഴ്സാണെങ്കിൽ അതിന്റെ രേഖകൾ നൽകണം. അതായത് രണ്ടുപേരും തമ്മിലുള്ള ഒത്തുതീർപ്പ് രേഖ. അത് ഇംഗ്ലീഷിലാണെങ്കിൽ അതിന്റെ അറബിക് പരിഭാഷയും നൽകണം. പരിഭാഷ നടത്തേണ്ടത് സർട്ടിഫൈഡ് ട്രാൻസ്ലേഷൻ ഓഫിസ് മുഖേന ആയിരിക്കണം.
5. കേസിന് അനുകൂലമായ മറ്റു രേഖകളുണ്ടെങ്കിൽ അതും നൽകണം.
6. ഉഭയസമ്മതത്തോടെയാണ് ഡിവോഴ്സ് നടത്തുന്നതെങ്കിൽ മൂന്ന് നാല് മാസം കൊണ്ട് ഡിവോഴ്സ് ലഭിക്കും. ഡിവോഴ്സിനുവേണ്ട നടപടിക്രമങ്ങൾ ഒരു ബഹ്റൈനി അഭിഭാഷകൻ വഴി നടത്തിയെടുക്കാം. ആരാണോ കേസ് നൽകുന്നത്, ആ വ്യക്തി ഇവിടത്തെ നോട്ടറി മുഖേന, അഭിഭാഷകന് പവർ ഓഫ് അറ്റോണി നൽകണം. മറ്റേയാൾ കോടതിയിൽ നേരിട്ട് പോയാൽ മതി. കേസ് വിളിക്കുന്ന ദിവസം കോടതിയിൽ ഹാജരായി വിവാഹമോചനത്തിന് സമ്മതമാണെന്ന് പറയണം.
7. ഇവിടെനിന്ന് ലഭിക്കുന്ന ഡിവോഴ്സ് ജഡ്ജ്മെന്റ് പരിഭാഷപ്പെടുത്തി നോട്ടറിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യണം. അത് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിൽ കൊടുത്ത് അപ്പോസ്റ്റിൽ ചെയ്യണം. അതിനുശേഷം നാട്ടിൽകൊടുത്താൽ അത് സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.