മനാമ: ബുഡാപെസ്റ്റിൽ നടന്ന 120 കിലോമീറ്റർ ഹംഗറി ഇന്റർനാഷനൽ എൻഡ്യൂറൻസ് റേസിൽ റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ചാമ്പ്യൻ.
സെപ്റ്റംബറിൽ ഫ്രാൻസിൽ നടന്ന എൻഡ്യുറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായായിരുന്നു മത്സരം. ഹംഗറി മുൻ പ്രസിഡന്റ് കാറ്റലിൻ നൊവാക്ക് മത്സരം കാണാനെത്തിയിരുന്നു. ഏഴു മണിക്കൂറും 22 മിനിറ്റും 59 സെക്കൻഡും കൊണ്ടാണ് ശൈഖ് നാസർ മത്സരം പൂർത്തീകരിച്ചത്.
ഈ വിജയം വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിൽ പ്രചോദനം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ സർക്യൂട്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായാണ് ഹംഗറി ഇന്റർനാഷനൽ എൻഡ്യൂറൻസ് റേസ് കണക്കാക്കപ്പെടുന്നത്.
എഫ്.ഇ.ഐ എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുമുമ്പ് റോയൽ എൻഡ്യൂറൻസ് ടീമിനുള്ള അവസാന യൂറോപ്യൻ തയാറെടുപ്പാണ് ഹംഗറി റേസെന്ന് ശൈഖ് നാസർ പറഞ്ഞു. ഹംഗേറിയൻ ഇക്വസ്ട്രിയൻ ഫെഡറേഷനെ അദ്ദേഹം അഭിനന്ദിച്ചു. വിധിനിർണയം, വെറ്ററിനറി, സാങ്കേതിക സമിതികളുടെ സംഘടന മത്സരത്തിൽ ഉന്നത സ്ഥാനങ്ങൾ നേടിയ ബഹ്റൈൻ പങ്കാളികളെയും അദ്ദേഹം അനുമോദിച്ചു.
ഹംഗേറിയൻ ഇക്വസ്ട്രിയൻ ഫെഡറേഷന്റെ പ്രതിനിധി ഓർക്കിഡിയ മിഹോക്കിൽനിന്ന് ശൈഖ് നാസർ ട്രോഫി ഏറ്റുവാങ്ങി. റോയൽ ടീം ജോക്കി മുഹമ്മദ് അബ്ദുൽ ഹമീദ് അൽ ഹാഷിമി രണ്ടാം സ്ഥാനം നേടി. സഹതാരം ഒത്മാൻ അബ്ദുൾ ജലീൽ അൽ അവധി മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.