മനാമ: ബഹ്റൈൻ പ്രവാസികൾക്കിടയിൽ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക സേവനരംഗത്ത് നാലര പതിറ്റാണ്ട് പിന്നിടുന്ന ഐ.സി.എഫ് 45ാo വാർഷികം വിപുലമായ പദ്ധതികളോടെ ആഘോഷിക്കുന്നു. ആറു മാസം നീളുന്ന വാർഷിക പരിപാടികളുടെ ഉദ്ഘാടനവും ഇന്റർനാഷനൽ മീലാദ് കോൺഫറൻസും സെപ്റ്റംബർ 22ന് നടക്കും.
‘തിരുനബി (സ): ജീവിതം ദർശനം’ ശീർഷകത്തിൽ നടക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായുള്ള ഇന്റർനാഷനൽ മീലാദ് കോൺഫറൻസും വാർഷിക ഉദ്ഘാടനവും ഞായറാഴ്ച സൽമാബാദ് ഗോൾഡൻ ഈഗിൾ ക്ലബ് (ഗൾഫ് എയർ ക്ലബ്) ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴിന് ആരംഭിക്കും.
സമ്മേളത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ ദേശീയ അന്തർദേശീയ നേതാക്കൾ സംബന്ധിക്കും.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവ്വം’ ബഹ്റൈൻ പതിപ്പ് സമ്മേളനത്തിൽ പ്രകാശിതമാകും. സമ്മേളനം ശ്രവിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യമുണ്ടാവും. വിവിധ ഏരിയകളിൽനിന്ന് വാഹന സൗകര്യവുമുണ്ടായിരിക്കും.
സമസ്ത കേരള ജംഇയ്യതുൽ ഉലമ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസഘടകമാണ് ഐ.സി.എഫ്. ‘ഐ.സി.എഫ് പ്രവാസത്തിന്റെ അഭയം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വിദ്യാഭ്യാസം, ആത്മീയം, ജീവകാരുണ്യം, സേവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നിയാണ് ഐ.സി.എഫ് പ്രവര്‍ത്തിക്കുന്നത്.
ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട 13 മദ്റസകളില്‍ ഹയര്‍ സെക്കൻഡറി തലം വരെയുള്ള മതവിദ്യാഭ്യാസം നൽകിപ്പോരുന്നു. ഹാദിയ വിമന്‍സ് അക്കാദമിക്ക് കീഴില്‍ വ്യക്തിത്വ നൈപുണ്യ വികസന മേഖലകളില്‍ വനിതകള്‍ക്ക് പരിശീലനം നല്കിവരുന്നു.
ഐ.സി.എഫ് സേവന വിഭാഗമായ സഫ്വ വളന്റിയര്‍ വിങ് സന്നദ്ധ സേവനരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ബഹ്റൈൻ നാഷനൽ കമ്മിറ്റിക്ക് കീഴിൽ എട്ടു സെൻട്രൽ ഘടകങ്ങളും 41 യൂനിറ്റ് കമ്മിറ്റികളും മൂവായിരത്തിലധികം മെംബർമാരും അത്രതന്നെ അനുഭാവികളും സംഘടനക്കുണ്ട്.
പ്രവാസി സുരക്ഷാ നിധി, ദാറുൽ ഖൈർ ഭവനപദ്ധതി, സാന്ത്വന കേന്ദ്രം, പ്രവാസി വായന, സ്കൂൾ ഓഫ് ഖുർആൻ തുടങ്ങി പ്രവാസലോകത്തും നാട്ടിലുമായി വ്യത്യസ്ത പ്രവർത്തന പദ്ധതികൾ ഐ.സി.എഫ് നേതൃത്വത്തിൽ വിപുലമായി നടന്നുവരുന്നതായും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഐ.സി.എഫ് നാഷനൽ നേതാക്കളായ കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, മുസ്തഫ ഹാജി കണ്ണപുരം, റഫീഖ് ലത്വീഫി വരവൂർ, സിയാദ് വളപട്ടണം, നൗഷാദ് ഹാജി കണ്ണൂർ, ഷമീർ പന്നൂർ, ശിഹാബുദ്ദീൻ സിദ്ദീഖി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.