മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേർസ്റ്റ് ക്വഞ്ചേഴ്സ് 2024 ടീമിന്റെ ഈ വർഷത്തെ ബോധവത്കരണ പരിപാടിക്ക് സമാപനം. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെ കുറിച്ച അവബോധം സൃഷ്ടിക്കുകയെന്നതാണ് പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. സല്ലാക്കിലെ വർക്ക്സൈറ്റിൽ 375ലധികം തൊഴിലാളികൾക്ക് കുപ്പിവെള്ളവും ജ്യൂസും പഴങ്ങളും ബിരിയാണിയും വിതരണം ചെയ്തു.
ഇന്ത്യൻ എംബസി അറ്റാഷെ കോൺസുലർ രമൺ ഗുപ്ത, എംബസി ഓഫിസർ വികാസ് ഗുപ്ത, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷനൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
രമൺ ഗുപ്ത തൊഴിലാളികളെ അഭിസംബോധന ചെയ്യുകയും വിതരണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഐ.സി.ആർ.എഫ് അഡ്വൈസർ ഡോ. ബാബു രാമചന്ദ്രനും ഹുസൈൻ അൽ ഹുസൈനിയും വേനൽക്കാലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളോട് സംസാരിച്ചു.
അടുത്ത വർഷം മുതൽ ജൂൺ 15 മുതൽ മൂന്നു മാസത്തെ വേനൽക്കാല തൊഴിൽ നിരോധനം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചതായി ഹുസൈൻ അൽ ഹുസൈനി ഓർമിപ്പിച്ചു.
ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയന്റ് സെക്രട്ടറി സുരേഷ് ബാബു, തേർസ്റ്റ് ക്വഞ്ചേഴ്സ് 2024 കോഓഡിനേറ്റർമാരായ രാജീവൻ, ഫൈസൽ മടപ്പള്ളി, ശിവകുമാർ എന്നിവരും മുരളീകൃഷ്ണൻ, കൽപന പാട്ടീൽ, ദീപഷീക, രുചി ചക്രവർത്തി, അനു ജോസ് തുടങ്ങിയവരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷം 11 പ്രതിവാര പരിപാടികൾ നടത്തുകയും 2700ലധികം തൊഴിലാളികളിലേക്ക് എത്തിച്ചേരുകയും ചെയ്തു. ഈ പരിപാടിയുമായി ബോറ കമ്യൂണിറ്റിയും ബി.സി.സി.ഐയും അഭ്യുദയകാംക്ഷികളും സഹകരിച്ചു.
ഒമ്പതാം വർഷമാണ് ഐ.സി.ആർ.എഫ് തേർസ്റ്റ് ക്വഞ്ചേഴ്സ് ടീം സമ്മർ അവയർനസ് കാമ്പയിൻ നടത്തുന്നത്. 2016 മുതൽ എല്ലാ വർഷവും വേനൽക്കാല മാസങ്ങളിൽ (ജൂലൈ-സെപ്റ്റംബർ) പ്രതിവാര പരിപാടി സംഘടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.