മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് സിൽവർ ജൂബിലി ഒരുവർഷം നീളുന്ന വിവിധ പരിപാടികളോടെ നടത്തുന്നു. താഴ്ന്ന വരുമാനമുള്ള 600ലധികം കുടുംബങ്ങൾക്ക് ഇതുവരെ ഏകദേശം ആറു കോടി രൂപയുടെ സഹായം പദ്ധതിയിൽനിന്ന് നൽകാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 66 തൊഴിലാളികളുടെ കുടുംബങ്ങൾക്കായി 30,000 ദീനാർ (ഏകദേശം 66 ലക്ഷം രൂപ) വിതരണം ചെയ്തു. 125 ദീനാറിൽ കുറവ് ശമ്പളമുള്ള ബഹ്റൈനിൽ മരിച്ച തൊഴിലാളികളുടെ കുടുംബത്തിനാണ് ഒരു ലക്ഷം രൂപ സഹായം നൽകി വരുന്നത്.
റേഷൻ ഭക്ഷണ വിതരണം, താൽക്കാലിക പാർപ്പിടം, വീട്ടുജോലിക്കാർക്കുള്ള പിന്തുണ, വിവിധ ഭാഷകളിൽ 24 മണിക്കൂർ ഹെൽപ് ലൈൻ സേവനങ്ങൾ, മെഡിക്കൽ സഹായം, നിയമപരമായ പിന്തുണ, സാമൂഹികക്ഷേമ പദ്ധതികൾ, മാനസികക്ഷേമ പിന്തുണ, മൃതദേഹം നാട്ടിലയക്കാനുള്ള സഹായം, ബോധവത്കരണ പരിപാടികൾ, വനിത ശാക്തീകരണ പരിപാടികൾ, ഫാമിലി വെൽഫെയർ ഫണ്ട് സപ്പോർട്ട്, സ്പെക്ട്ര ആർട്ട് കാർണിവൽ (വാർഷിക ധനസമാഹരണ പരിപാടി) തുടങ്ങി വൈവിധ്യമാർന്ന പരിപാടികളിലൂടെ ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ തുടിപ്പാകാൻ ഐ.സി.ആർ.എഫിന് കഴിഞ്ഞിട്ടുണ്ട്.
മത്സരത്തിലൂടെ തെരഞ്ഞെടുത്ത സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ലത മണികണ്ഠനാണ് ലോഗോ രൂപകൽപന ചെയ്തത്. എല്ലാ മാസവും ലൈഫ് ഗേറ്റ്കീപ്പർമാരുടെ പരിശീലനം, പ്രതിമാസ മെഡിക്കൽ ക്യാമ്പുകൾ, ലേബർ ക്യാമ്പുകളിലെ ബോധവത്കരണ പരിപാടികൾ, ക്യാമ്പ് സന്ദർശനങ്ങൾ, ലഘുഭക്ഷണ വിതരണം, മൂന്നു മാസം കൂടുമ്പോൾ ഐ.സി.ആർ.എഫ് തൊഴിലാളി ദിനാചരണം, ഇന്റർ സ്കൂൾ ക്വിസ് മത്സരം, സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ലേബർ ക്യാമ്പുകളിൽനിന്ന് ദീർഘകാലം സേവനമനുഷ്ഠിച്ച 25 തൊഴിലാളികളെ ആദരിക്കൽ, എൽ.എം.ആർ.എയുമായി സഹകരിച്ച് നിയമ ബോധവത്കരണ പരിപാടി, സാമൂഹിക സംഘടനകളുമായി സഹകരിച്ച് യോഗ, തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് തൊഴിൽ കേന്ദ്രങ്ങൾ സന്ദർശിക്കുക, തൊഴിലാളികൾക്കായി കായികദിനം, രജതജൂബിലി സുവനീർ പ്രകാശനം, ചാരിറ്റി ഡിന്നർ, സ്പോൺസർമാരെ ആദരിക്കൽ, ഐ.സി.ആർ.എഫ് വിമൻസ് ഫോറം ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ പരിപാടി, സ്പെക്ട്ര ആർട്ട് കാർണിവൽ, ഇന്ത്യൻ ഹെറിറ്റേജ് ഫെസ്റ്റിവൽ, കലണ്ടർ പ്രകാശനം തുടങ്ങിയവയാണ് സിൽവർ ജൂബിലി ആഘോഷഭാഗമായി നിശ്ചയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.