ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023ന്റെ ആരംഭ പ്രഖ്യാപനം ഇന്ത്യൻ എംബസി

സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ നിർവഹിക്കുന്നു

മനാമ: ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023 ഈസ ടൗണിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ഫെസ്റ്റിവൽ ആരംഭ പ്രഖ്യാപനം നടത്തി. ഓഡിറ്റോറിയത്തിലെ പുതിയ എൽ.ഇ.ഡി സ്റ്റേജ് സ്‌ക്രീൻ ഡിസ്‌പ്ലേ അദ്ദേഹം സ്‌കൂളിന് സമർപ്പിച്ചു.

സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങളായ ബിനു മണ്ണിൽ, വറുഗീസ്, പ്രേമലത എൻ.എസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

പുതിയ എൽ.ഇ.ഡി ഡിസ്‍പ്ലേ പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് സ്കൂൾ പാഠ്യപദ്ധതിയിൽ സംയോജിപ്പിക്കും. ഐ.സി.ആർ.എഫ് മുൻ ചെയർമാൻ അരുൾ ദാസിനെ മെമന്റോ നൽകി ആദരിച്ചു. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സ്‌കൂൾ ടോപ്പറായ അഞ്ജലി ഷമീറിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വർണാഭമായ നാടോടിനൃത്തവും സംഘഗാനവും മൈമും അരങ്ങേറിയ ഉദ്ഘാടനച്ചടങ്ങ് ദൃശ്യവിസ്മയമായി.

ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി. ബോസ്, സി.വി. രാമൻ എന്നിങ്ങനെ വിവിധ ഹൗസുകളിലായി വിദ്യാർഥികൾ മത്സരിക്കുന്നു. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന വിദ്യാർഥികൾക്ക് കലാശ്രീ, കലാരത്‌ന പുരസ്‌കാരങ്ങൾ സമ്മാനിക്കും. 120 ഇനങ്ങളിലായി 5000ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റ് ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നാണ്.

സെപ്റ്റംബർ 23, 24, 25, 26 തീയതികളിൽ സ്റ്റേജ് പരിപാടികൾ തുടരുകയും ഗ്രാൻഡ് ഫിനാലെ പിന്നീട് നടക്കുകയും ചെയ്യും. കലാശ്രീ, കലാരത്‌ന അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും. രണ്ടാഴ്ചയായി സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുത്തിരുന്നു.

ഈസ ടൗൺ കാമ്പസിലെ മുഴുവൻ വിദ്യാർഥികളും ഉപന്യാസ രചന മത്സരത്തിൽ നാലു തലങ്ങളിലായി പങ്കെടുത്തു. 800ഓളം ട്രോഫികളാണ് യുവപ്രതിഭകളെ കാത്തിരിക്കുന്നത്. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു.

Tags:    
News Summary - Indian School Youth Festival Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.