ഇന്ത്യൻ സ്കൂൾ യുവജനോത്സവം ‘തരംഗ് 2023; സ്റ്റേജിതര പരിപാടികൾ ഇന്നു മുതൽ

മനാമ: ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ ‘തരംഗ് 2023’ ന്റെ സാഹിത്യ, കലാ മത്സരങ്ങൾ ഇസ ടൗൺ കാമ്പസിൽ തിങ്കളാഴ്ച ആരംഭിക്കും. ഉപന്യാസ രചന- ഇംഗ്ലീഷ് എല്ലാ തലങ്ങളിലും ആദ്യ ദിവസം നടക്കും. ശേഷിക്കുന്ന സ്റ്റേജ് ഇതര പരിപാടികൾ മെയ് 27നും , ജൂൺ മൂന്നിനും നടക്കും. മലയാളം, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ഉറുദു എന്നീ ഭാഷകളിൽ ആദ്യമായി ഉപന്യാസ രചന എ ലെവലിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഫ്‌ളവർ അറേഞ്ച്മെന്റ് , കവിതാരചന -ഇംഗ്ലീഷ്, പെയിന്റിംഗ് മത്സരങ്ങൾ ജൂൺ മൂന്നിന് നടക്കും.

ശനിയാഴ്‌ചകളിൽ ബസുകൾ പതിവുപോലെ രാവിലെ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30-ന് പരിപാടിക്ക് ശേഷമായിരിക്കും മടക്കയാത്ര. 120 ഇനങ്ങളിലായി 4000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റ് ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.സെപ്റ്റംബർ 23,24,25,26 തീയതികളിലാണ് സ്റ്റേജ് പരിപാടികൾ. പ്രശസ്‌തമായ കലാശ്രീ, കലാരത്‌ന അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും.

ഇസ ടൗൺ കാമ്പസിലെ എല്ലാ വിദ്യാർത്ഥികളും ഉപന്യാസ രചന-ഇംഗ്ലീഷ് മത്സരത്തിൽ നാല് തലങ്ങളിലായി പങ്കെടുക്കും. ആര്യഭട്ട, വിക്രം സാരാഭായി, ജെ.സി. ബോസ്, സി.വി. രാമൻ എന്നിങ്ങനെ വിദ്യാർത്ഥികളെ തരംതിരിച്ച് പുരസ്‌കാരങ്ങൾ നേടുന്നതിനായി മത്സരിക്കുന്ന ഹൗസ് സമ്പ്രദായമാണ് സ്‌കൂൾ പിന്തുടരുന്നത്. സ്റ്റേജ്, സ്റ്റേജ് ഇതര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾ കലാശ്രീ, കലാരത്ന അവാർഡുകൾക്ക് അർഹരാകും.കുറ്റമറ്റതും വേഗത്തിലുള്ളതുമായ ഫല പ്രഖ്യാപനങ്ങൾക്കായി ഇന്ത്യൻ സ്കൂൾ പ്രത്യേക സോഫ്റ്റ്വെയർ സൃഷ്ടിച്ചിട്ടുണ്ട്.

800ഓളം ട്രോഫികളാണ് പ്രതിഭകളെ കാത്തിരിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ കഴിവുകളിലെ മികവ് പുറത്തെടുക്കുന്നതിന് കുറ്റമറ്റതും ചിട്ടയോടെയും യുവജനോത്സവം നടത്താൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. രണ്ട് കാമ്പസുകളിലായി 12000 വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിന്റെ കലണ്ടറിൽ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുവജനോത്സവമാണ് തരംഗ് എന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു. യുവജനോത്സവത്തിൽ പങ്കെടുക്കുന്നതിനായി നിരവധി വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി പറഞ്ഞു.

Tags:    
News Summary - Indian School Youth Festival Tarang 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.