മനാമ: ഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2024 ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ് മൈതാനത്ത് നടന്ന ഫെസ്റ്റ് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ജനാഹി മുഖ്യാതിഥിയായിരുന്നു.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത ഗായകൻ സജീർ കൊപ്പം, ഉസ്മാൻ, ഫ്ലവേഴ്സ് ടോപ് സിങ്ങർ ഫെയിം അർജുൻ രാജ്, ബഹ്റൈനിലെ വിവിധ കലാകാരന്മാർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, ‘ആരവം’ അവതരിപ്പിച്ച ചെണ്ടമേളം, ഫ്യൂഷൻ എന്നിവയെല്ലാം ഫെസ്റ്റിന്റെ മുഖ്യ ആകർഷണങ്ങളായിരുന്നു.
ആയിരക്കണക്കിന് വരുന്ന ബഹ്റൈൻ പ്രവാസി സമൂഹത്തെ സാക്ഷിനിർത്തി യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി ഒമ്പത് ഏരിയകൾ സഞ്ചരിച്ച് സമ്മേളന നഗരിയിൽ എത്തിയ ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിന് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു.
ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതം പറഞ്ഞ യോഗത്തിൽ യൂത്ത് ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ വിൻസു കൂത്തപ്പിള്ളി ആമുഖ പ്രസംഗം നടത്തി. ബിന്ദു കൃഷ്ണ ഷുഹൈബ് സ്മാരക പ്രവാസി മിത്ര പുരസ്കാരം ബഹ്റൈനിലെ നിശ്ശബ്ദ സാമൂഹിക പ്രവർത്തകൻ സാബു ചിറമേലിനു സമ്മാനിച്ചു. യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ അവാർഡ് ഇഷിക പ്രദീപിനും ഫോട്ടോഗ്രഫി അവാർഡ് റമീസിനും ലഭിച്ചു.
മികച്ച ഷോർട്ട് ഫിലിം-മയ്യത്ത്, മികച്ച സംവിധായകൻ- ഹബീബ് റഹ്മാൻ (മയ്യത്ത്), മികച്ച നടൻ-ഹരിദാസ് (നെരിപ്പോടുകൾ), മികച്ച നടി-ബുഷ്റ ഹബീബ് (മയ്യത്ത്), മികച്ച ബാലതാരം- ഫർഹ ഫാത്തിമ (മയ്യത്ത്) എന്നിവർ അർഹരായി. ഐ.വൈ.സി.സിയുടെ കഴിഞ്ഞ ഒരു വർഷത്തെ പരിപാടികൾ കോർത്തിണക്കിയ മാഗസിന്റെ പ്രകാശനം ബിന്ദു കൃഷ്ണ നിർവഹിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹരി ഭാസ്കർ, മാഗസിൻ എഡിറ്റർ ജിതിൻ പരിയാരം, ഫിനാൻസ് കൺവീനർ മുഹമ്മദ് ജസീൽ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷംഷാദ് കാക്കൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദി പറഞ്ഞു. സുബി ഹോംസിന്റെ ബാനറിലാണ് പരിപാടി സംഘടിപ്പിച്ചത്. മനീഷ പരിപാടിയുടെ അവതാരകയായിരുന്നു. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.