ആലിയിലെ സമഗ്ര പുനരധിവാസ കോംപ്ലക്സ് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻ അസ്സയ്യിദ് ജവാദ് ഹസൻ അൽ ജവാദ്, സാമൂഹിക ക്ഷേമകാര്യ മന്ത്രി ഉസാമ ബിൻ അഹ്മദ് ഖലഫ് അൽ അസ്ഫൂർ എന്നിവർ സന്ദർശിക്കുന്നു
മനാമ: ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സ്ഥാപിച്ച ആലിയിലെ സമഗ്ര പുനരധിവാസ കോംപ്ലക്സ് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻ അസ്സയ്യിദ് ജവാദ് ഹസൻ അൽ ജവാദ്, സാമൂഹിക ക്ഷേമകാര്യ മന്ത്രി ഉസാമ ബിൻ അഹ്മദ് ഖലഫ് അൽ അസ്ഫൂർ എന്നിവർ സന്ദർശിച്ചു. കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെ സാധ്യതകളും പരിശോധിക്കുന്നതിനാണ് ഇരു മന്ത്രിമാരും എത്തിയത്.
കോവിഡ് കാലത്ത് കേന്ദ്രത്തിലെ ജീവനക്കാർ നൽകിയ സേവനത്തിന് മന്ത്രിമാർ നന്ദി രേഖപ്പെടുത്തി. ഒമ്പത് കെട്ടിടങ്ങളാണ് കോംപ്ലക്സിലുള്ളത്. ഉന്നത നിലവാരത്തോടെയാണ് വിവിധ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത്. ആരോഗ്യപരവും സാമൂഹികവുമായ ആവശ്യങ്ങൾ നിറവേറ്റാൻ തക്ക വിധത്തിൽ സെൻറർ ഉപയോഗപ്പെടുത്താൻ സാധിക്കും. വൈകല്യമുള്ളവരെ സമൂഹത്തിന്‍റെ ഭാഗമാക്കാനാവശ്യമായ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് ഹെക്ടറിൽ പരന്നു കിടക്കുന്ന കോംപ്ലക്സ് പൊതുമരാമത്ത് മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്. ഡൗൺ സിൻഡ്രം ബാധിച്ചവർ, അന്ധർ, ബധിരർ, ഓട്ടിസം ബാധിച്ചവർ, മസ്തിഷ്ക ക്ഷതമുള്ളവർ എന്നിവരുടെ പുനരധിവാസം, വിദ്യാഭ്യാസം, പരിചരണം, ചികിൽസ, കൗൺസിലിങ് തുടങ്ങി വിവിധ തലങ്ങളിലുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.