സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിൽ
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദിയിലകപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ദിമ വത്താഈൻ വിലായത്തിലെ വാദി ദൈഖയിൽനിന്ന് അയ്യൂബ് ബിൻ ആമിർ ബിൻ ഹമൂദ് അൽ റഹ്ബിയുടെ (21) മൃതദേഹമാണ് മൂന്നു ദിവസത്തിനുശേഷം കണ്ടെടുത്തത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അയ്യൂബ് ബിൻ അമർ ഒരു കൂട്ടം യുവാക്കൾക്കൊപ്പം ദിമ വത്താഈൻ വിലായത്തിലെ തൂൽ ഏരിയയിൽ പർവതത്തിന്റെ അരികിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ കാൽതെന്നി ഖുറിത്ത് വിലായത്ത് അൽ-മസ്റ ഏരിയയിലെ വാദി ദേഖ അണക്കെട്ടിലേക്കുള്ള വാദിയിൽ വീഴുകയായിരുന്നുവെന്ന് ബന്ധുവായ അബ്ദുല്ല ബിൻ മുഹമ്മദ് അൽറഹ്ബി പറഞ്ഞു.വടക്കൻ ശർഖിയ, മസ്കത്ത് ഗവർണറേറ്റുകളിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പുകളുടെ സെർച് ആൻഡ് റെസ്ക്യൂ ടീമുകൾ, പൊലീസ് ഏവിയേഷൻ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബനീ ബൂഅലി വിലായത്തിലെ വാദി അൽ ബത്തയിൽപെട്ട് ദമ്പതികൾ മരിച്ചിരുന്നു. മൂന്നു വാഹനങ്ങളിലായി എട്ടുപേരായിരുന്നു വാദിയിൽ അകപ്പെട്ടിരുന്നത്. ഇതിൽ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവർക്ക് നടത്തിയ തിരിച്ചിലിനിടെയാണ് ദമ്പതികളായ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടത്തുന്നത്. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.