മുഹറഖ് സൂഖിൽ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു
മനാമ: മുഹറഖ് സൂഖ് നവീകരണ പ്രവൃത്തികൾ മൂലം കച്ചവടം കുറഞ്ഞ വ്യാപാരികൾക്ക് സഹായം ലഭിക്കാൻ സാധ്യത. മുനിസിപ്പാലിറ്റിയിൽ കുടിശ്ശികയുള്ള വ്യാപാരികൾക്ക് ആ തുക ഇളവു ചെയ്തുകൊടുക്കാനാണ് മുഹറഖ് മുനിസിപ്പൽ കൗൺസിൽ തീരുമാനം. നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ കച്ചവടം വളരെ കുറവാണെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ നിവേദനം നൽകിയിരുന്നു. കൗൺസിലർ അബ്ദുൽ അസീസ് അൽനാർ ഈ വിഷയം ഉന്നയിച്ചതിനെത്തുടർന്ന് കൗൺസിൽ ചെയർമാൻ ഇത് കൗൺസിലിന്റെ പരിഗണനക്കു വെച്ചു.
കൗൺസിലിൽ ഏകകണ്ഠമായാണ് ഇളവു നൽകാൻ തീരുമാനമുണ്ടായത്. അരലക്ഷത്തിലധികം ദീനാർ ചെലവിട്ടാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്.
നിർമാണം പൂർത്തിയായാൽ സൂഖിന്റെ മുഖം മാറുകയും വ്യാപാരം അഭിവൃദ്ധിപ്പെടുകയും ചെയ്യും. പക്ഷേ, അതുവരെ കനത്ത വ്യാപാര നഷ്ടമാണ് തങ്ങൾക്ക് സഹിക്കേണ്ടി വരുകയെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിച്ചിരുന്നു. സൂഖ്, നവീകരണത്തിൽ വലിയ കാർപാർക്കുകളും, പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 407,287 ദീനാർ ചെലവിൽ പുതിയ നടപ്പാതകൾ ഉൾപ്പെടെ നിർമിക്കും. മൊത്തത്തിൽ 597,120 ദീനാറാണ് സൗന്ദര്യവത്കരണത്തിനും പച്ചപ്പ് പിടിപ്പിക്കുന്നതിനുമായി വകയിരുത്തിയത്. വാട്ടർ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് 12,850 ദീനാറും പുതിയ ലൈറ്റിങ് സംവിധാനങ്ങൾക്കായി 20,280 ദീനാറും നീക്കിവെച്ചു.
ശൈഖ് ഹമദ് അവന്യൂവിൽ 620 മീറ്റർ നീളത്തിലാണ് നവീകരണം നടക്കുന്നത്. പദ്ധതി ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസുമായി (ബാക്ക) സഹകരിച്ച് വർക്ക്സ് മന്ത്രാലയമാണ് നടപ്പാക്കുന്നത്. സെപ്റ്റംബറിൽ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.