റമദാന് ഓരോ ഇസ് ലാമിക വിശ്വാസിയെ സംബന്ധിച്ചിടത്തോളം പുണ്യങ്ങളുടെ പൂക്കാലമാണ്. പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. മാസങ്ങളില്‍ അള്ളാഹു ഏറ്റവും പവിത്രമാക്കിയ മാസവും പാപമോചനങ്ങളുടെ മാസവുമാണിത്. നാട്ടിലെ നോമ്പോര്‍മകളും പ്രവാസിയായതിന് ശേഷമുള്ള നോമ്പ് വിശേഷവും പങ്കുവെക്കുകയാണിവിടെ.
ഉമ്മയുടെയും വാപ്പയുടെയും സഹോദരങ്ങളുടെയും കൂടെയുള്ള നോമ്പുകാലം മനോഹരമായിരുന്നു. എഴുതിയാല്‍ തീരാത്ത അനുഭവങ്ങളുണ്ട് ആ കാലത്ത്. ഓരോ പ്രവാസിയുടെയും നാട്ടിലെ പ്രിയപ്പെട്ടവരോടൊപ്പമുള്ള നോമ്പുകാലം മധുരമുള്ളതായിരിക്കും. സുബ്ഹി ബാങ്കിന് മുമ്പ് അത്താഴം കഴിക്കാന്‍ ഞങ്ങളെ വിളിച്ചുണര്‍ത്താന്‍ ഉമ്മ പാടുപെടുന്നതും ബാങ്കിന് തൊട്ടുമുമ്പ് എഴുന്നേറ്റ് ധിറുതിയില്‍ ഭക്ഷണം കഴിക്കാതെ നോമ്പെടുക്കേണ്ടി വന്നതും അനുഭവങ്ങളാണ്. അന്ന് സുബ്ഹി ബാങ്കിന് സമയമായി എന്നറിയുന്നത് ചോലയില്‍ ഉസ്താദിന്റെ മനോഹരമായ സ്പീക്കറിലൂടെയുള്ള ഖുര്‍ആന്‍ പരായണം കേട്ടാണ്.
‘എടാ നീച്ച് ചോലേല ഉസ്താദ് ഓത്ത് തുടങ്ങീണ്. ഇപ്പോള്‍ ബാങ്ക് കൊട്ക്കും’ അതു പറഞ്ഞാണ് ഉമ്മ ഞങ്ങളെ വിളിച്ചുണര്‍ത്തുക. ഉമ്മമാര് ഉണ്ടാക്കിത്തരുന്ന പത്തിരിയും ഇറച്ചിക്കറിയും തറാവീഹ് നമസ്കാരം കഴിഞ്ഞെത്തുമ്പോഴുള്ള കഞ്ഞിയും എല്ലാം ഓരോ പ്രവാസിക്കും മറക്കാനാവാത്ത ഓര്‍മകളാവും.
ഇരുപത്തി ഏഴാം രാവിലുണ്ടാക്കുന്ന സ്പെഷല്‍ വിഭവങ്ങളും പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിയുണ്ടാവുന്ന ഒരുക്കങ്ങളും വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ പ്രവാസിയും ഓര്‍ത്തെടുക്കുന്നുണ്ടാവും. ഓരോ പ്രവാസിക്കും ഗള്‍ഫിലുള്ള നോമ്പ് അനുഭവങ്ങള്‍ പലതായിരിക്കും അത്താഴത്തിന് വിളിച്ചുണര്‍ത്താന്‍ ഉമ്മാക്ക് പകരം അലാറമായി. ഉമ്മയുണ്ടാക്കി തരുന്ന ഇറച്ചിക്കും പത്തിരിക്കും പകരം ഖുബ്ബൂസായി. ഭക്തിനിര്‍ഭരമായ നോമ്പുകാലം ഓരോ പ്രവാസിക്കും നാട്ടിലുണ്ടായിരുന്ന നോമ്പുകാലത്തെ അനുഭവങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കും. പലതും ഓര്‍മകളാവും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.