Represention Image
മനാമ: സുന്നീ ഔഖാഫിന് കീഴിൽ വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുമെന്ന് സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി. നേരത്തേയുള്ള ഈദ് ഗാഹുകളോടൊപ്പം വിവിധ സ്കൂളുകളിൽ പ്രവാസി സമൂഹത്തിനായും ഈദ് ഗാഹുകൾ ഒരുക്കുന്നുണ്ട്.
ഈസ്റ്റ് ഹിദ്ദ്, ഹിദ്ദ്, മുഹറഖ് ഖബറിസ്ഥാന് സമീപം, ബുസൈതീൻ അസ്സായ, അറാദ് ഫോർട്ടിന് സമീപം, ദിയാറുൽ മുഹറഖിലെ അൽ ബറാഹ സൂഖിന് സമീപം, സൽമാനിയ, ഈസ ടൗൺ ലോക്കൽ മാർക്കറ്റിന് സമീപം, നോർത്ത് റിഫ അൽ ഇസ്തിഖ്ലാൽ വാക്വേ, റിഫ ഫോർട്ട് ഗ്രൗണ്ട്, ഹജിയാത്, ഹൂറത് സനദ്, അസ്കറിലെ ഹെറിറ്റേജ് വില്ലേജ്, സല്ലാഖ് യൂത്ത് എംപവർമെന്റ് ഗ്രൗണ്ട്, ഹമദ് ടൗൺ റൗണ്ട് എബൗട്ട് 17 ന് സമീപം, ഹമദ് ടൗൺ റൗണ്ട് എബൗട്ട് രണ്ടിന് സമീപമുള്ള യൂത്ത് സെന്റർ ഗ്രൗണ്ട്, ബുദയ്യ, സൽമാൻ സിറ്റി, ന്യു ഇസ്കാൻ അൽ റംലി എന്നിവിടങ്ങളിലാണ് പൊതു ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നത്.
നോമ്പിന് താൽക്കാലികമായി ജുമുഅ നടത്താൻ അനുവാദം നൽകിയ പള്ളികൾ നോമ്പ് അവസാനിക്കുന്നതോടെ നമസ്കാര പള്ളികളായി തുടരും. പൊതു ഈദ് ഗാഹുകൾ നടക്കുന്ന 19 ഇടങ്ങളിലും ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിന് പ്രത്യേക ടീമുകളെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഈദ് ഗാഹുകൾ നടക്കുന്ന സ്ഥലങ്ങളോട് ചേർന്ന പള്ളികളിൽ പെരുന്നാൾ നമസ്കാരമുണ്ടായിരിക്കുന്നതല്ല എന്നും അറിയിപ്പുണ്ട്. പ്രവാസി സമൂഹത്തിന് വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഈദ് ഗാഹുകൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളികളിലും ഈദ് ഗാഹുകളിലും നമസ്കാരം രാവിലെ 5.38 നായിരിക്കും.
മനാമ: ഈദിനോടനുബന്ധിച്ച് വർധിതാവശ്യങ്ങൾ നേരിടാൻ ഭക്ഷ്യ മാർക്കറ്റുകൾ സജ്ജമാണെന്ന് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇൻഡസ്ട്രിയിലെ ഭക്ഷ്യ സമ്പദ് കമ്മിറ്റി ചെയർമാൻ ഖാലിദ് അലി അൽ അമീൻ അറിയിച്ചു. മിതമായ വിലക്ക് അടിസ്ഥാന ഭക്ഷ്യവസ്തുക്കളും മാംസ ഉൽപന്നങ്ങളും ലഭ്യമാക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.
പെരുന്നാൾ ദിനങ്ങളിലേക്കാവശ്യമായ ഡിമാന്റനുസരിച്ച് കൂടുതൽ മാംസ ഉൽപന്നങ്ങൾ അടുത്ത ദിവസങ്ങളിൽ ബഹ്റൈനിലെത്തും. പ്രാദേശിക മാർക്കറ്റിൽ ഭക്ഷ്യ വിഭവങ്ങൾക്ക് ഒരുവിധ ലഭ്യതക്കുറവും അനുഭവപ്പെടാതിരിക്കും വിധമാണ് സജ്ജീകരണങ്ങൾ ചെയ്തിട്ടുള്ളത്. പെരുന്നാളിന് ഏതാനും ദിവസം മുമ്പുതന്നെ പർച്ചേസുകൾ ആരംഭിക്കുമെന്നത് കണക്കിലെടുത്താണ് നേരത്തേ തന്നെ ഭക്ഷ്യവിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.