മനാമ: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തം ഹൃദയഭേദകമാണെന്നും ഉറ്റവരെ നഷ്ടപ്പെട്ടവരെ വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കാൻ കഴിയില്ലെന്നും ആർ.പി ഗ്രൂപ് ചെയർമാൻ ഡോ. രവി പിള്ള. കേരളം ഇതുവരെ കണ്ടതിൽ വെച്ചേറ്റവും വലിയ പ്രകൃതി ദുരന്തത്തിനിരയായ ആ കുടുംബങ്ങളെ ചേർത്ത് പിടിച്ച് അവരുടെ ദുഃഖത്തിൽ പങ്കുചേരുകയാണ്.
നിരവധി ജീവനുകളാണ് നഷ്ടമായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പേർക്ക് വീടും സർവസ്വവും മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ നഷ്ടമായി. നിരവധി പേർ ഇപ്പോഴും രക്ഷകാത്ത് കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുണ്ടാക്കുന്ന വാർത്തയാണ് വരുന്നത്.
ദുരന്തമുണ്ടായ ഉടൻ ഉണർന്ന് പ്രവർത്തിച്ച സംസ്ഥാന-കേന്ദ്രസർക്കാർ സംവിധാനങ്ങൾക്കും രക്ഷാപ്രവർത്തനം നടത്തുന്ന സൈനികർക്കും എൻ.ഡി.ആർ.എഫിനും പ്രാദേശിക ഭരണകൂടത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.
രാഷ്ട്രീയ ജാതിമത വ്യത്യാസങ്ങൾ മറന്ന് ദുരന്തമുഖത്ത് ആദ്യമെത്തി ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട പ്രദേശവാസികൾക്ക് ആദരം അറിയിക്കുന്നു. നാടിന്റെ ഒത്തൊരുമയും സഹജീവി സ്നേഹവുമാണ് ഇവരിലൂടെ ലോകം തിരിച്ചറിഞ്ഞത്.
മലയോര പ്രദേശത്തെ സാധാരണക്കാരാണ് ദുരന്തത്തിന് ഇരയായത്. അവരെ കൈപിടിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരേണ്ടത് നമ്മളുടെയെല്ലാം ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റാൻ ഓരോരുത്തരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.