മനാമ: അറബ് മേഖലയിൽ ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത് ബഹ്റൈനിലാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. 'ബഹ്റൈനിലെ തെരഞ്ഞെടുപ്പ് പരിവർത്തനങ്ങൾ' വിഷയത്തിൽ ഈസ കൾചറൽ സെന്റർ സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തിലെ ചർച്ചയിലാണ് നിയമവിദഗ്ധനും ഗവേഷകനുമായ ഡോ. അലി സിദ്ദീഖി ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് രീതികളിൽ ആഗോള മാറ്റങ്ങൾക്കനുസരിച്ച് പരിഷ്കരണം വരുത്താൻ ബഹ്റൈന്‍ സാധിച്ചിട്ടുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സമ്മതിദാനാവകാശ വിനിയോഗത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ബഹ്റൈൻ ജനത. ഹമദ് രാജാവിന്റെ പരിഷ്കരണ പദ്ധതി ജനാധിപത്യത്തിന് പുതിയ മുഖം കൊണ്ടുവരാനിടയാക്കിയെന്ന് ഈസ കൾചറൽ സെന്റർ ഡയറക്ടർ ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.
തെരഞ്ഞെടുപ്പ് മേഖലയിൽ നൂറുവർഷത്തിലധികം ചരിത്രം രാജ്യത്തിനുണ്ട്. ബഹ്റൈനിലെ രാഷ്ട്രീയ മേഖലയിൽ വലിയ പരിവർത്തനങ്ങളും പുരോഗതിയുമുണ്ടായിട്ടുണ്ട്. സ്ത്രീകൾക്ക് വോട്ട് രേഖപ്പെടുത്താനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമുള്ള അവസരം നൽകിയതിൽ ജി.സി.സി, അറബ് രാജ്യങ്ങളിൽ ബഹ്റൈനാണ് പ്രഥമ സ്ഥാനം.
പിന്നീടാണ് പല അറബ് രാജ്യങ്ങളും ഇത് പിന്തുടർന്നതെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.