കുവൈത്ത് സിറ്റി: പ്രവാസികളുടെ ആകാശയാത്ര പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുന്നു. വിമാനങ്ങൾ റദ്ദാക്കുക, നിശ്ചിത സമയത്ത് പുറപ്പെടാതിരിക്കുക, യാത്ര അനന്തമായി നീളുക, കുതിച്ചുയരുന്ന ടിക്കറ്റ് നിരക്ക് എന്നിവ വർഷങ്ങളായി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളാണ്. പരാതികളും നിവേദനങ്ങളും ഏറെ നൽകിയെങ്കിലും ഒന്നും ഇതുവരെ പരിഹരിക്കപ്പെട്ടില്ല. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികൾ സുഗമമായി സർവീസ് തുടരുകയും വലിയ ലാഭത്തിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യയിലേക്കുള്ള സർവിസുകളിൽ ഈ താളപ്പിഴകൾ.
കഴിഞ്ഞ ദിവസങ്ങളിലെ എയർഇന്ത്യ എക്സ്പ്രസ് തൊഴിലാളി സമരം മൂലം ഏറെ വലഞ്ഞതും പ്രവാസികളാണ്. രണ്ടു ദിവസം കൊണ്ട് സമരം അവസാനിച്ചു എന്നു പറയുന്നുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവിസുകൾ ഇപ്പോഴും പൂർണ തോതിൽ നിലവിൽ വന്നിട്ടില്ല. ബുധനാഴ്ചയിലെ അപ്രതീക്ഷിത റദ്ദാക്കലിനുപുറമെ വെള്ളിയാഴ്ചയും കോഴിക്കോട്-കുവൈത്ത് സെക്ടറിൽ സർവിസ് മുടങ്ങി. ഇതോടെ രണ്ടു ദിവസങ്ങളിലെ യാത്രക്കാർ ദുരിതത്തിലായി. ബുധനാഴ്ചയിലെ കണ്ണൂർ വിമാനം മുടങ്ങിയതോടെ അവിടേക്കുള്ള യാത്രക്കാരും വലിയ പ്രയാസത്തിലായി. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കുവൈത്തിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് നേരിട്ടുള്ള ഏക വിമാനം എന്നതിനാൽ യാത്രക്കാർ വലിയ പ്രയാസമാണ് നേരിടുന്നത്.
കോഴിക്കോട്: ഏറെ മലയാളികൾ യാത്രചെയ്യുന്ന കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മറ്റു വിമാന കമ്പനികൾ സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ കുവൈത്തിൽനിന്ന് എയർ ഇന്ത്യഎക്സ്പ്രസ് മാത്രമാണ് ഇവിടേക്ക് സർവിസ് ഉള്ളത്. കോഴിക്കോട്-കുവൈത്ത് സെക്ടറിൽ ആഴ്ചയിൽ അഞ്ചു ദിവസവും കണ്ണൂരിലേക്ക് രണ്ടു ദിവസവുമാണ് സർവിസ്. ഇവയുടെ വൈകലും മുടക്കവും പതിവാണ്. നേരത്തേ കണ്ണൂരിലേക്ക് ഗോ ഫസ്റ്റ് സർവിസ് ഉണ്ടായിരുന്നുവെങ്കിലും നിർത്തലാക്കി. ഇതോടെ എയർ ഇന്ത്യയെ മാത്രം ആശ്രയിക്കണം കണ്ണൂർ യാത്രക്കാർ.
കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്ത് ദേശീയ വിമാന കമ്പനികൾ സർവിസ് ആരംഭിക്കണമെന്ന ആവശ്യവുമുണ്ട്. കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ എത്തുന്നവർ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവ ഉപയോഗപ്പെടുത്തണമെന്നത് നിർബന്ധമാണ്. നിലവിൽ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് കുവൈത്തിൽ ഈ വിമാനങ്ങളുടെ സർവിസ് ഇല്ല.അതിനാൽ കുടുംബ സന്ദർശന വിസയിൽ കുവൈത്തിൽ എത്താൻ കൊച്ചിയിൽ എത്തിയാണ് മലബാർ മേഖലയിലുള്ളവർ വിമാനം കയറുന്നത്. ദീർഘദൂരം യാത്രചെയ്തു കൊച്ചിയിൽ എത്തുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.