കുവൈത്ത് സിറ്റി: അടിമുടി പൊള്ളിച്ച ചൂടുകാലത്തിന് വിരാമമാകുന്നു. വെള്ളിയാഴ്ച രാജ്യത്തുടനീളം മഴക്ക് സാധ്യതയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ.
വെള്ളിയാഴ്ച ചിതറിയ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും നേരിയ മഴക്ക് സാധ്യതയുള്ളതായും കുവൈത്ത് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവിയും പറഞ്ഞു. പ്രതീക്ഷിക്കുന്ന പരമാവധി താപനില 39 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണ്. ശനിയാഴ്ചത്തെ കാലാവസ്ഥ പരമാവധി താപനില 40 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. രാത്രി താപനിലയിൽ കുറവുണ്ടാകും.
കുറഞ്ഞ താപനില 27 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. മഴ എത്തുന്നതോടെ അന്തരീക്ഷ താപനിലയിലും ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ വേനല്‍ കാലം അവസാന ഘട്ടത്തിലൂടെയാണ് പോകുന്നത്. കനത്ത ചൂടിന് കുറവുണ്ടെങ്കിലും രാജ്യത്ത് നിലവിൽ ശരാശരി 40 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില.
ഈ ആഴ്ചയോടെ ചൂടുള്ള കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും അടുത്ത ദിവസങ്ങളിൽ താപനില കുറയുമെന്നാണ് പ്രതീക്ഷ. ഘട്ടം ഘട്ടമായായിരിക്കും താപനിലയില്‍ മാറ്റമുണ്ടാവുക. ഒക്ടോബർ പകുതിയോടെ ശൈത്യകാലം ആരംഭിക്കും. നവംബർ പകുതി വരെ രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും.
നവംബർ പകുതിയോടെ ആളുകൾ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിച്ചുതുടങ്ങും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് രാജ്യം പ്രവേശിക്കും. ഇടക്കിടെയുള്ള മഴയും, കാറ്റും തണുപ്പിന്റെ സാന്നിധ്യം വർധിപ്പിക്കും. പകലിന്റെ ദൈർഘ്യവും കുറയുകയും രാത്രി നീളം കൂടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.