കുവൈത്ത് സിറ്റി: കുവൈത്തിൽ സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ കൂടിവരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക് രാജ്യം ചുവടുവെക്കുന്നതിനിടെ കോവിഡ് കേസുകൾ കൂടിവരുന്നതാണ് ജനങ്ങളിലും അധികൃതരിലും ആശങ്കക്കിടയാക്കുന്നത്. വെള്ളിയാഴ്ച 865 പേരും വ്യാഴാഴ്ച 900 പേരുമാണ് രോഗബാധിതരായത്. കഴിഞ്ഞ മാസം പുതിയ രോഗികൾ കുറയുകയും രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്തത് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചിരുന്നു.
കർഫ്യൂ നീക്കുന്നത് ഉൾപ്പെടെ തീരുമാനങ്ങൾ ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു. പുതിയ സാഹചര്യത്തിൽ വീണ്ടും കർഫ്യൂവും ലോക്ക് ഡൗണും ഏർപ്പെടുത്തുമോ എന്ന സംശയവും ആളുകൾക്കുണ്ട്. ഇത്തരത്തിൽ പ്രചരിച്ച വാർത്ത കുവൈത്ത് ആരോഗ്യ മന്ത്രി വെള്ളിയാഴ്ച നിഷേധിച്ചിട്ടുണ്ട്. എന്നാൽ, കേസുകൾ പരിധിവിട്ട് കൂടുകയാണെങ്കിൽ കർശന നടപടികൾക്ക് അധികൃതർ നിർബന്ധിതരാവും. നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ആളുകൾ അക്ഷരാർഥത്തിൽ തെരുവിലാണ്.
നിരത്തുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മാസ്ക് ധരിക്കുന്നത് പോലെയുള്ള സുരക്ഷാ മുൻകരുതലുകളും ചിലർ ലാഘവത്തോടെ കാണുന്നു. കേസുകൾ കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് കുറഞ്ഞത് ആശ്വാസമാണ്. ഒന്നോ രണ്ടോ മൂന്നോ പേർ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. നേരത്തെ ഇത് ഒമ്പതും പത്തും എത്തിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. 200ന് മുകളിൽ ഉണ്ടായിരുന്നത് ഇപ്പോൾ 94 ആയി ചുരുങ്ങിയത് ആശ്വാസമാണ്. പുതുതായി രോഗബാധിതരാവുന്നതിൽ കൂടുതലും കുവൈത്തികളാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.