അഞ്ചു മാസത്തിനുശേഷം കുവൈത്തിൽ ബസ് സർവിസ് ആരംഭിച്ചപ്പോൾ
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ക്രമേണ നീക്കി കുവൈത്ത് പതിയെ സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കുന്നു. നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാംഘട്ടത്തിലേക്ക് ചൊവ്വാഴ്ച രാജ്യം പ്രവേശിച്ചു.പൊതുഗതാഗത സംവിധാനമായ ബസ് സർവിസ് ആരംഭിച്ചതാണ് പ്രധാന മാറ്റം. ഇതോടൊപ്പം സ്പോർട്സ്, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ, തയ്യൽക്കടകൾ, വർക്ക്ഷോപ്പുകൾ, പേഴ്സനൽ കെയർ ഷോപ് എന്നിവ തുറക്കുന്നു. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഇവ തുറക്കാൻ അനുവദിച്ചത്. ചൊവ്വാഴ്ച തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. താപനില പരിശോധിക്കണം, സന്ദർശകർ മാസ്ക്കും കൈയുറയും ധരിക്കണം, ജോലിക്കാർ കൈയുറയും മാസ്ക്കും ധരിക്കുകയും ഒാരോ ഉപഭോക്താവിനെയും സ്വീകരിച്ചതിന് ശേഷം കൈയുറ മാറ്റുകയും വേണം തുടങ്ങിയ മാർഗനിർദേശങ്ങൾക്ക് വിധേയമാണ് പ്രവർത്തനം.
അഞ്ചുമാസത്തിന് ശേഷമാണ് രാജ്യത്ത് ബസുകൾ ഒാടിയത്. സീറ്റുകൾ ഇടവിട്ട് യാത്രക്കാർക്ക് ഇരിക്കാനുള്ള സ്ഥലം അടയാളപ്പെടുത്തിയിരുന്നു. കർശന നിയന്ത്രണങ്ങളോടെയാണ് സലൂണുകൾ തുറക്കാൻ അനുവദിച്ചത്. താടി വടിക്കലിനും മസാജിനും സ്ക്രബിങ്ങിനും മേക്കപ്പിനും പുരികം ഡൈ ചെയ്യുന്നതിനും അനുമതിയില്ല. രാജ്യത്തെ റസ്റ്റാറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാമെന്നതും ചൊവ്വാഴ്ച മുതലുള്ള പ്രത്യേകതയാണ്. നേരത്തേ ഡ്രൈവ് ത്രൂ സർവിസ് മാത്രമാണ് അനുവദിച്ചിരുന്നത്.
ടേബ്ളുകൾക്കും സീറ്റുകൾക്കും ഇടയിൽ രണ്ടുമീറ്റർ അകലം വേണം, 37.5 ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ളവരെ പ്രവേശിപ്പിക്കരുത്, ഉപകരണങ്ങളും പ്രതലങ്ങളും ഇടക്കിടക്ക് അണുനശീകരണം നടത്തണം, സന്ദർശകർക്കായി പ്രവേശന കവാടത്തിൽ സാനിറ്റൈസർ സ്ഥാപിക്കണം, ഹുക്ക വലിക്കാൻ അനുവദിക്കില്ല, ദിവസത്തിൽ രണ്ടുനേരം (അതായത്, സർവിസ് തുടങ്ങുന്നതിന് മുമ്പും ശേഷവും) ശുചീകരണം നടത്തണം, പാത്രങ്ങൾ ഒറ്റത്തവണ ഉപയോഗത്തിനുള്ളതാവണം, ഉപഭോക്താവ് എത്തുന്നതിന് മുമ്പ് നേരത്തേതന്നെ ടേബ്ളിൽ പാത്രങ്ങളും നാപ്കിനും സ്പൈസസും വെക്കരുത് തുടങ്ങി നിബന്ധനകൾ റസ്റ്റാറൻറുകൾക്കും ചുമത്തി.രാത്രി ഒമ്പത് മുതൽ പുലർച്ച മൂന്നുവരെ കർഫ്യൂ നിലനിൽക്കുന്നു. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ കർഫ്യൂ തുടരണോ എന്നത് സംബന്ധിച്ച് ആലോചനയുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.