കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ 3000ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞമാസം പ്രതിദിനം 30ൽ താഴെയായിരുന്നു പുതിയ കേസുകൾ. ഇപ്പോൾ 500ന് മുകളിലാണ്.
കുതിച്ചുയരുന്ന കേസുകൾ ആശങ്കയാണെങ്കിലും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കാര്യമായി വർധിക്കാത്തത് ആശ്വാസമാണ്. 25ലേറെ പേർ ആശുപത്രി വാർഡുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നു.
നാലുപേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ലോകത്താകെ ഒമിക്രോൺ വൈറസ് വകഭേദം പടരുന്നതിനൊപ്പമാണ് കുവൈത്തിൽ കോവിഡ് കേസ് വർധിക്കുന്നത്. എന്നാൽ, ഇവിടത്തെ പുതിയ കേസുകൾ ഒമിക്രോൺ അല്ല. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് എത്തിയ 13 കുവൈത്തികളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇവർ പുറത്തുള്ളവരുമായി സമ്പർക്കം പുലർത്തിയിട്ടില്ല. കേസുകൾ വർധിച്ചതോടെ ആരോഗ്യമന്ത്രാലയം ജാഗ്രതയിലാണ്. ആവശ്യമെങ്കിൽ ഫീൽഡ് ആശുപത്രികൾ സജീവമാക്കാൻ അധികൃതർ ഒരുക്കം നടത്തുന്നു. വാർഡുകളിൽ അധികം ആളില്ലാത്തതിനാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല.
രാജ്യത്തെ സ്വദേശികളും വിദേശികളും ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.