കുവൈത്ത് സിറ്റി: കുവൈത്ത് വിദേശ രാജ്യങ്ങളിലുള്ള നിക്ഷേപം താൽക്കാലികമായി പിൻവലിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി വിവിധ രാജ്യങ്ങളിൽ നടത്തിയ നിക്ഷേപം പരമാവധി പ്രയോജനം ലഭിക്കുന്ന വിധത്തിൽ പിൻവലിക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യാനാണ് നീക്കം. കോവിഡ് പ്രതിസന്ധി അന്താരാഷ്ട്ര വിപണിയിലും നിക്ഷേപത്തിലും ചെലുത്തിയ സ്വാധീനം നിർണായക ഘടകമാണ്.
ഭക്ഷ്യസുരക്ഷ, ആരോഗ്യ സേവനം തുടങ്ങിയ അത്യാവശ്യ മേഖലകളിലേക്ക് നിക്ഷേപം മാറ്റുന്നതാണ് പരിഗണനയിൽ.ലോകത്തിലെ 130 രാജ്യങ്ങളിൽ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് നിക്ഷേപമുണ്ട്. 150 ഏജൻറുമാരും ഇൻവെസ്റ്റ്മെൻറ് മാനേജർമാരുമാണ് ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്. ലണ്ടനിലെയും അമേരിക്കയിലെയും ഏജൻസികളാണ് പ്രധാനമായും ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ മാർഗദർശികൾ.
എല്ലാ നിക്ഷേപങ്ങളും കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി സ്വന്തംനിലക്കും നിരീക്ഷണം നടത്തിവരുന്നുണ്ട്. സ്റ്റേറ്റ് ഒാഡിറ്റ് ബ്യൂറോയുടെയും മേൽനോട്ടമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ വിവിധ രാജ്യങ്ങൾ സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വം നേരിടുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ താൽക്കാലികമായി നിക്ഷേപങ്ങൾ പിൻവലിക്കുകയാണ് ബുദ്ധിയെന്നാണ് അതോറിറ്റിക്ക് ലഭിച്ച വിദഗ്ധോപദേശം.കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽനിന്ന് മികച്ച വരുമാനമുണ്ടാക്കാൻ കുവൈത്തിന് കഴിഞ്ഞിട്ടുണ്ട്.
പെട്രോളിയത്തിന് നല്ലവില ലഭിച്ചിരുന്ന കാലത്തെ ബജറ്റ് മിച്ചവും ഭാവി തലമുറക്കായി മാറ്റിവെച്ച തുകയുമാണ് പ്രധാനമായും വിദേശത്ത് നിക്ഷേപിച്ചത്. വരുമാനത്തിെൻറ 10 ശതമാനം ഭാവിതലമുറക്കായുള്ള ഫണ്ടിലേക്ക് മാറ്റിവെക്കണമെന്നാണ് രാജ്യത്തെ നിയമം.സമീപ വർഷങ്ങളിൽ കുവൈത്ത് ബജറ്റ് കമ്മിയിലാണ് ഒാടുന്നത്. ഇൗ വർഷം എണ്ണവില കൂപ്പുകുത്തിയത് കാരണം ബജറ്റ് കമ്മി വളരെ കൂടുതലായിരിക്കും. 1953ലാണ് കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.