കുവൈത്ത് സിറ്റി: രാജ്യത്ത് സാമൂഹിക കാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഫീൽഡ് സന്ദർശനങ്ങള്‍ ഊർജിതപ്പെടുത്തി. റമദാനിലെ അനധികൃത പണപ്പിരിവ് നിയന്ത്രിക്കൽ, സംഭാവന സ്വീകരിക്കുന്നതിലെ മാനദണ്ഡങ്ങൾ ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് പരിശോധന. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഭാവനകള്‍ പിരിക്കുന്നതും നിരീക്ഷിക്കുന്നതിന്റെ ഭാഗമായി 692 പള്ളികളിലും 40 ഓളം ചാരിറ്റി സൊസൈറ്റികളുടെ ആസ്ഥാനത്തും ഫീൽഡ് പരിശോധന സംഘങ്ങൾ പരിശോധന നടത്തി. ധന സമാഹരണത്തിനായി സോഷ്യൽ മീഡിയയിലൂടെ കാമ്പയിന് നടത്തിയ 70 റസ്റ്റാറന്റുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാണിജ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വഴി അനധികൃതമായി ആരാധനാലയങ്ങളിലും തെരുവുകളിലും നിന്ന് പണം ശേഖരിച്ചവർ, സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങള്‍ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയതായും ഫീൽഡ് ഇൻസ്പെക്ഷൻ ടീം അറിയിച്ചു. സാമൂഹിക ക്ഷേമ മന്ത്രാലയത്തില്‍നിന്നും അനുമതി കരസ്ഥമാക്കിയ ചാരിറ്റി സംഘടനകള്‍ക്കാണ് രാജ്യത്ത് സംഭാവന സ്വീകരിക്കാൻ അനുമതി.
റമദാനിൽ ഇത് കർശനമാക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ നിന്ന് പണം പിരിക്കുന്നവര്‍ മന്ത്രാലയത്തിന്റെ സമ്മത പത്രവും ചാരിറ്റി ഏജൻസിയുടെ തിരിച്ചറിയൽ കാര്‍ഡും പ്രദര്‍ശിപ്പിക്കണം. ചാരിറ്റി അസോസിയേഷനുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ, ബാങ്ക് ട്രാൻസ്ഫർ, കെ.നെറ്റ് സംവിധാനം എന്നിവ വഴിയാണ് സംഭാവന നല്‍കേണ്ടത്. വ്യക്തികളിൽനിന്ന് കറൻസികൾ നേരിട്ട് സ്വീകരിക്കാൻ പാടില്ല.
പണം നല്‍കുന്നയാളുടെ പൂര്‍ണ വിവരങ്ങള്‍ ചാരിറ്റി ഏജൻസികൾ രേഖപ്പെടുത്തണമെന്നും സംഭാവന നല്‍കുന്നയാള്‍ക്ക് രസീത് നല്‍കണമെന്നും സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിയമപരമല്ലാതെയുള്ള പിരിവിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
പിടിയിലായവർ വിദേശികള്‍ ആണെങ്കില്‍ വിചാരണ കൂടാതെ നാടുകടത്തും. സ്വദേശികള്‍ ആണെങ്കില്‍ തടവും പിഴയും ചുമത്തും. റമദാനിലെ ആദ്യത്തിൽ ഇത്തരത്തിൽ 160 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അനധികൃത പണപ്പിരിവുകൾ ഗണ്യമായി കുറഞ്ഞതായാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.