കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇന്ത്യക്കാർ വൻതോതിൽ വിട്ടുപോകുന്നതായി റിപ്പോർട്ട്. ഒരു വര്‍ഷത്തിനിടെ 1,53,000 ഇന്ത്യക്കാർ കുവൈത്തില്‍നിന്ന് തിരികെ പോയതായി നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെ സാമ്പത്തിക റിപ്പോര്‍ട്ടിൽ പറയുന്നു.കുവൈത്തിലെ മൊത്തം ഇന്ത്യന്‍ സമൂഹത്തിന്റെ 15 ശതമാനത്തോളം വരുമിത്. ഈജിപ്തിൽനിന്നുള്ളവരും കൂടുതലായി കുവൈത്തിൽനിന്ന് വിട്ടുപോകുന്നുണ്ട്.
കുവൈത്തിൽ ഒരു വർഷത്തിനിടെ വിദേശികളുടെ എണ്ണത്തിൽ വന്‍ കുറവുണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 3,82,000ത്തിലധികം പേര് രാജ്യം വിട്ടു. ഇതോടെ രാജ്യത്ത് 11.4 ശതമാനം വിദേശികള്‍ കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. 2019ല്‍ വിദേശ ജനസംഖ്യയില്‍ 22 ശതമാനം ഉണ്ടായിരുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 19 ശതമാനമായാണ് കുറഞ്ഞത്.
സമാന രീതിയില്‍ ഈജിപ്തുകാരുടെ എണ്ണവും ഒരു ശതമാനം കുറഞ്ഞ് 14 ശതമാനമായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കോവിഡിനുശേഷം നിരവധി ഇന്ത്യക്കാർ പ്രവാസം അവസാനിപ്പിക്കുകയോ കുവൈത്തിൽനിന്ന് മറ്റു നാടുകളിലേക്ക് മാറുകയോ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാട്ടിൽ പോയവർ തിരിച്ചെത്താത്തതും എണ്ണത്തിലെ കുറവിന് കാരണമായിട്ടുണ്ടാകാം. അതേസമയം, ഗാര്‍ഹിക മേഖലയില്‍ വിദേശികളുടെ എണ്ണം വര്‍ധിച്ചതായി പഠനം ചൂണ്ടിക്കാട്ടി.
2017ൽ 20 ശതമാനം ഉണ്ടായിരുന്നത് 23.6 ശതമാനമായാണ് വര്‍ധിച്ചത്. എന്നാൽ നിർമാണം, ചില്ലറ വ്യാപാരം, ഉൽപാദനം തുടങ്ങിയ മേഖലകളിൽ വിദേശി തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടായി. അതേസമയം, കുവൈത്ത് ജനസംഖ്യ 1.8 ശതമാനം വര്‍ധിച്ച് 44.6 ലക്ഷം എത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ വര്‍ധിക്കാന്‍ കാരണമായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.