കുവൈത്ത് സിറ്റി: വേനൽകാലം അവസാനത്തിലേക്ക് നീങ്ങുന്നതോടെ താപനില ക്രമേണ കുറയുമെന്ന് പ്രതീക്ഷയിൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. ഇതോടെ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടാകുമെന്ന ആശ്വാസത്തിലാണ് മന്ത്രാലയം. വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ള ജാഗ്രത അവസ്ഥ ലഘൂകരിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നതായും വൃത്തങ്ങൾ വെളിപ്പെടുത്തി.
താപനില ഉയർന്നതോടെ ഈ വർഷം റെക്കോഡ് വൈദ്യുതി ഉപയോഗമാണ് രാജ്യത്തുണ്ടായത്. ഉയർന്ന ഉപഭോഗം വിതരണത്തിൽ താളപ്പിഴകൾ സൃഷ്ടിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുകയും ഉണ്ടായി. ജൂലൈ 13ന് പരമാവധി വൈദ്യുതി ലോഡ് 17,360 മെഗാവാട്ടിൽ എത്തി. ഈ വേനൽകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വൈദ്യുതി ലോഡാണ് ഇത്. കഴിഞ്ഞ വേനൽകാലത്തെ പരമാവധി ലോഡ് 16,940 ആയിരുന്നു.
വൈദ്യുതിക്കൊപ്പം ജല ഉപഭോഗത്തിലും അഭൂതപൂർവമായ കുതിച്ചുചാട്ടം ഉണ്ടായി. അടുത്ത അഞ്ച് ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ഉഷ്ണതരംഗങ്ങൾ അനുഭവപ്പെടില്ലെന്നാണ് കാലാവസ്ഥ വകുപ്പിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത് വൈദ്യുതി ഉപഭോഗത്തിൽ കുറവുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഈ വർഷം ലോഡ് സൂചിക 17,500 മെഗാവാട്ട് മറികടക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറച്ചതും ഉപഭോക്താക്കളുടെ സഹകരണവുമാണ് ഇതിലേക്ക് എത്താതെ പിടിച്ചു നിർത്താൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.