ഒമാനും ബ്രിട്ടനും സൈനിക സഹകരണത്തിന് ധാരണ

മസ്കത്ത്: സൈനിക മേഖലയിലടക്കം സഹകരണത്തിന്  ഒമാനും ബ്രിട്ടനും  ധാരണയായി. ഒമാന്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലണ്‍ ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് അല്‍ ബുസൈദിയും റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅൈമിയുമായും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണിയടക്കമുള്ളവയില്‍ പരിശീലനം നല്‍കാന്‍  ഒമാന്‍ ഡ്രൈഡോക്ക് കമ്പനി ബ്രിട്ടീഷ് എന്‍ജിനീയറിങ് കമ്പനിയായ ബാബ്കോക്ക് ഇന്‍റര്‍നാഷനല്‍ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു. മേഖലയിലെ ഏറ്റവും വലിയ കപ്പല്‍ അറ്റകുറ്റപ്പണിശാലകളില്‍ ഒന്നായ ഒമാന്‍ ഡ്രൈഡോക്കിലെ വിദഗ്ധര്‍ക്ക് പടക്കപ്പലുകളുടെ അറ്റകുറ്റപ്പണിയടക്കമുള്ളവയില്‍ പരിശീലനം നല്‍കുകയാണ് ബാബ്കോക്ക് ഇന്‍റര്‍നാഷനലിന്‍െറ ദൗത്യം. ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റുകളില്‍ ഒമാനി പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുമെന്നും ഫാലണ്‍ അറിയിച്ചു. ഇതോടൊപ്പം, കരയിലും കടലിലും വായുവിലുമായി സംയുക്ത സൈനികാഭ്യാസങ്ങള്‍ വരുംമാസങ്ങളില്‍ സംഘടിപ്പിക്കുമെന്നും ഫാലണ്‍ അറിയിച്ചു. 
ബ്രിട്ടന്‍ അടുത്തിടെ റോയല്‍ എയര്‍ഫോഴ്സിന് ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റുകളും റോയല്‍ ഒമാന്‍ നേവിക്ക് യുദ്ധക്കപ്പലുകളും നല്‍കിയിരുന്നു. ആയുധ വ്യാപാരത്തിലുപരി പൊതുവായ പ്രതിരോധ സഹകരണമാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്.
 എല്ലാത്തരം ഭീഷണികളെയും അതിജയിക്കാന്‍ ഒമാനെ പ്രാപ്തമാക്കുകയാണ് സഹകരണംകൊണ്ട് ലക്ഷ്യമിടുന്നത്. സംയുക്ത പരിശീലനമടക്കം നടത്തി തിരിച്ചുപോവുകയല്ല ലക്ഷ്യം. ഒമാനി സേനാവിഭാഗങ്ങള്‍ക്ക് എല്ലാതരം പരിശീലനവും നല്‍കും. ദുകമില്‍ നാവിക കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് ഫാലണ്‍ പറഞ്ഞു. ഒമാനുമായുള്ള സഹകരണത്തെ ബ്രിട്ടന്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. മേഖലയില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ നേതൃത്വത്തില്‍ ഒമാന്‍ നടത്തുന്ന ശ്രമങ്ങളെയും ഫാലണ്‍ പ്രശംസിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.