ജി.സി.സിയിലെ അഞ്ച് മികച്ച യൂനിവേഴ്സിറ്റികളില്‍ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയും

മസ്കത്ത്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളിലെ മികച്ച അഞ്ച് സര്‍വകലാശാലകളുടെ പട്ടികയില്‍ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയും. അന്താരാഷ്ട്ര തലത്തിലുള്ള റിസര്‍ച് റാങ്കിങ് സംരംഭമായ സിമാഗോ ഇന്‍സ്റ്റിറ്റ്യൂഷന്‍ തയാറാക്കിയ റാങ്കിങ്ങിലാണ് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലക്ക് അഭിമാനാര്‍ഹ സ്ഥാനം ലഭിച്ചത്. 5147 സര്‍വകലാശാലകളാണ് പട്ടികയില്‍ ഇടം നേടിയത്. ആഗോളതലത്തില്‍ 580ാം സ്ഥാനമാണ് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലക്കുള്ളത്. 20,000 സര്‍വകലാശാലകളില്‍നിന്നും ഗവേഷണ കേന്ദ്രങ്ങളില്‍നിന്നുമാണ് മികച്ചവയുടെ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സിമാഗോ ലാബ് അധികൃതര്‍ അറിയിച്ചു. 
2009 മുതല്‍ ആഗോളതലത്തില്‍ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയുടെ റാങ്കിങ് ഉയരുകയായിരുന്നു. 580ാം സ്ഥാനത്ത് എത്തിയതോടെ ലോകത്തെ മികച്ച മൂന്ന് ശതമാനം സര്‍വകലാശാലകളുടെ പട്ടികയില്‍ എസ്.ക്യു.യുവിനും ഇടം ലഭിച്ചു. ജി.സി.സി രാഷ്ട്രങ്ങളിലെ മികച്ച നാല് സര്‍വകലാശാലകള്‍ സൗദി അറേബ്യയിലാണുള്ളത്. ഇതിന് പിന്നിലാണ് എസ്.ക്യു.യുവിന്‍െറ സ്ഥാനം. പുതിയ റാങ്കിങ് സര്‍വകലാശാലക്ക് വ്യത്യസ്തമായ പദവി നല്‍കിയതായി എസ്.ക്യു യു അധികൃതര്‍ പറഞ്ഞു. 
രണ്ട് വ്യത്യസ്ത രീതിയിലാണ് സിമാഗോ അധികൃതര്‍ യൂനിവേഴ്സിറ്റിയുടെ പ്രകടനം വിലയിരുത്തിയത്. സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് റാങ്കിങ് നല്‍കിയതെന്നാണ് ഇത് വ്യക്തമാക്കുന്നത്. 2014 മുതല്‍ റാങ്കിങ്ങില്‍ മികച്ച പ്രകടനം നടത്തുന്നതിനായി സര്‍വകലാശാലയില്‍ പ്രത്യേക കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷമായി സര്‍വകലാശാലയുടെ പ്രകടനത്തില്‍ മികച്ച പുരോഗതി കൈവരിച്ചതായി വൈസ് ചാന്‍സലര്‍ അലി അല്‍ ബീമാനി പറഞ്ഞു. 
മികവിന്‍െറ വഴിയിലെ ഉയര്‍ച്ചക്കായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി. തങ്ങളുടെ പദ്ധതികള്‍ മികച്ചരീതിയില്‍ വിലയിരുത്തപ്പെട്ടതിലും അന്താരാഷ്ട്രതലത്തില്‍ മികച്ച പദവി ലഭിച്ചതിലും ഏറെ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ എസ്.ക്യു.യു ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് അസിസ്റ്റന്‍സ് വൈസ് ചാന്‍സലര്‍ ഡോ. മുന പറഞ്ഞു. 
അന്താരാഷ്ട്ര യൂനിവേഴ്സിറ്റിയുമായി വിവിധ ഗവേഷണ മേഖലകളില്‍ സഹകരിക്കുന്നതായും അവര്‍ പറഞ്ഞു. ശാസ്ത്രീയ ഗവേഷണമടക്കം മേഖലകളിലായി 118 രാജ്യങ്ങളുമായാണ് യൂനിവേഴ്സിറ്റിക്ക് സഹകരണമുള്ളത്. ഇത് യൂനിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര നിലവാരം ഉയര്‍ത്താന്‍ സഹായകരമാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.