ഫാം ഹൗസുകളിൽ നടന്ന പെരുന്നാൾ ആഘോഷത്തിൽനിന്ന്
മസ്കത്ത്: പെരുന്നാൾ അവധിക്കാലത്ത് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത് ഒമാനിലെ ഫാം ഹൗസുകളിൽ. പെരുന്നാൾ ദിവസം മുതൽ തന്നെ ഫാം ഹൗസുകളിൽ തിരക്ക് തുടങ്ങിയിരുന്നു. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നൂറിലധികം ഫാം ഹൗസുകളുണ്ട്. ഇവയെല്ലാം ഈദ് അവധിയോടനുബന്ധിച്ച് നേരത്തെ ബുക്കിങ്ങായി പോയിരുന്നു. ബർക, മുസന്ന മേഖലയിലാണ് ഏറ്റവും കൂടുതൽ ഫാം ഹൗസുകളുള്ളത്.
ആവശ്യക്കാർ വർധിച്ചതോടെ പുതുതായി നിരവധി ഫാം ഹൗസുകളും നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട്, മൂന്ന് വർഷങ്ങൾക്കുള്ളിലാണ് ഫാം ഹൗസുകൾക്ക് സ്വീകാര്യത വർധിച്ചത്. ഇപ്പോൾ കമ്പനികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും വാർഷിക പരിപാടികൾ പോലും ഇവിടെയാണ് നടക്കുന്നത്. ഒരു കുടുംബ സംഗമത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടാകും. സൗകര്യം വർധിക്കുന്നതോടൊപ്പം ഫാം ഹൗസിന്റെ വാടകയും വർധിക്കും.
ശരാശരി ഫാം ഹൗസുകൾക്ക് 80 റിയാൽ മുതൽ 100 റിയാൽ വരെയാണ് ദിവസ വാടക. എന്നാൽ, പെരുന്നാൾ അടക്കമുള്ള ഉത്സവ കാലങ്ങളിൽ ഇത് 140, 50 റിയാൽ വരെ ഉയരും. 300 ഓളം പേർക്ക് തങ്ങാനുള്ള സൗകര്യം ഉണ്ടാവും. രണ്ടും മൂന്നും കുടുംബങ്ങൾക്ക് തങ്ങാൻ കഴിയുന്ന ചെറിയ ഫാം ഹൗസുകളും ഇപ്പോഴുണ്ട്. ഇവക്ക് 20 റിയാലാണ് ദിവസ വാടക. വിശാലമായ കളി സ്ഥലങ്ങൾ, സ്വിമ്മിങ് പൂളുകൾ, പുന്തോട്ടങ്ങൾ, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലങ്ങൾ എന്നിവയുണ്ടാകും.
ഏറെ സൗകര്യമുള്ള അടുക്കള, ബാർബിക് സൗകര്യങ്ങൾ, മീറ്റിങ്ങിനും മറ്റും സൗകര്യമുള്ള മജ്ലിസുകൾ, വിശ്രമ മുറികൾ ഇങ്ങനെപോകുന്നു ഫാം ഹൗസുകളിലെ സൗകര്യങ്ങൾ. ഫാം ഹൗസുകൾ ബഹളവും തിരക്കും ഒഴിഞ്ഞ സ്ഥലങ്ങളിൽ ആയതിനാൽ കുടുംബ സംഗമങ്ങൾക്ക് പറ്റിയ ഇടമാണ്. തിരക്ക് വർധിച്ചതോടെ പല ഫാം ഹൗസുകളും ഇപ്പോൾ ദിവസ വാടകക്കു പുറമെ ഇൻഷുറൻസും ഈടാക്കുന്നുണ്ട്. ഇവിടെയുള്ള ഉപകരണങ്ങൾ കേടായാൽ നഷ്ടപരിഹാരം ഈടാക്കാനാണിത്. പെരുന്നാൾ അവധിക്കാലത്ത് ഹോട്ടലുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന സ്റ്റാർ ഹോട്ടലുകളിലൊന്നും മുറികൾ കിട്ടാനില്ല. പലതും നേരത്തെ തന്നെ ബുക്കിങ്ങായിരുന്നു. ഒമാനിൽ അവധി ദിവസം കുറവായതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ജനങ്ങൾ പുറത്തുപോക്ക് കുറവാണ്.
കേരള സെക്ടറിലേക്ക് പെരുന്നാൾ അവധി പ്രമാണിച്ച് നിരക്കുകൾ വർധിപ്പിച്ചതും യാത്രക്കാർ കുറയാൻ കാരണമായി. അഞ്ച് ദിവസത്തെ അവധിക്കും കൂടുതൽ നിരക്കുകൾ നൽകി യാത്ര ചെയ്യേണ്ടെന്ന തീരുമാനമെടുത്തവരും നിരവധിയാണ്.
എന്നാൽ, അവധി അടുത്തതോടെ തന്നെ യു.എ.ഇ വിസ ലഭിക്കാൻ പ്രയാസം നേരിട്ടിരുന്നു. സൈറ്റ് ജാം ആവുന്നതടക്കമുള്ള പ്രയാസങ്ങളും അനുഭവപ്പെട്ടിരുന്നു. അപേക്ഷ നൽകിയ പലർക്കും രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് വിസ ലഭിച്ചിരുന്നത്. ഒമാൻ സന്ദർശന വിസക്കും ചില പ്രയാസങ്ങൾ നേരിട്ടതായി ട്രാവൽ ഏജന്റുമാർ പറയുന്നു. എങ്കിലും അതിർത്തി ചെക് പോസ്റ്റിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ഒമാനിൽ വലിയ പ്രയാസകരമല്ലാത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇത് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടാൻ കാരണമായിട്ടുണ്ട്. ജബൽ അഖ്ദറിൽ രാത്രി കാലങ്ങളിൽ കുടുംബസമേതം തങ്ങാനെത്തുന്നവരും നിരവധിയാണ്. വാദീ ബനീഖാലിദ്, വക്കാൻ വില്ലേജ്, സൂർ, നിസ്വ, റാസൽ ഹദ്ദ് തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലും ബീച്ചുകളിലും നല്ല തിരക്കനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.