സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എൻറർടൈൻമെൻറിൽ നടന്ന ഹബൂത്ത് നാടോടി നൃത്ത മത്സരം
മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി നടക്കുന്ന സംസ്കാരിക പരിപാടികൾ ദോഫാർ ഗവർണറേറ്റിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഹബൂത്ത് നാടോടി നൃത്ത മത്സരം ഏവരുടെയും മനം കവരുന്നതായി. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എന്റർടൈൻമെന്റിൽ ആണ് മൂന്നാം ഘട്ടം മത്സരം നടന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 16 കവികൾ മത്സരത്തിന്റെ അവസാന റൗണ്ടിലേക്ക് യോഗ്യത നേടും.
ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് അൽ ഗസ്സാനിയുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ, മുതിർന്നവർ, വ്യവസായ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി നടന്നത്. പരിപാടികളിൽ കവികളായ മുഹമ്മദ് അൽ മുഷൈലെ, ഖായിസ് ഹെബൈസ്, അഹമ്മദ് ബവായിൻ, സേലം അൽ മഷാനി എന്നിവരും പങ്കെടുത്തു. ദോഫാർ ഗവർണറേറ്റിൽ പരക്കെ അറിയപ്പെടുന്ന പരമ്പരാഗത ഒമാനി കലകളിൽ ഒന്നാണ് ‘ഹബൂത്ത്. ' ദോഫാറിലെ ആളുകൾ ആവശ്യമുള്ള ആരെയെങ്കിലും സഹായിക്കുമ്പോൾ അവതരിപ്പിക്കുന്ന പ്രത്യേക തരം ആലാപന നൃത്തങ്ങളിൽ ഒന്നാണിത്. ഓരോ ഹബൂത്തിനും അവരുടെ കവിയുണ്ടാകും. പ്രത്യേക താളത്തിലാകും കവിത ചൊല്ലുക. ആഘോഷവേളയിൽ ഈ താളത്തിന് വേഗം വർധിക്കും. ഇത് ‘അൽ-അസിർ’ എന്നാണറിയുക. ഒമാനിലെ വ്യത്യസ്ത ചുറ്റുപാടുകളും സാമൂഹിക ക്രമീകരണങ്ങളും അടിസ്ഥാനത്തിൽ വിവിധതരം ഹബൂത്തുകൾ കണ്ടുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.