കേരള സർക്കാർ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഉന്നമനത്തിനും സംരക്ഷണത്തിനുമായി ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് കേരള പ്രവാസി ക്ഷേമനിധി . ബ്ലൂ -കോളർ വർക്കേഴ്സ് എന്നറിയപ്പെടുന്ന പൊതുവെ കുറഞ്ഞ വരുമാനമുള്ള പ്രവാസികളെയും ഇടത്തരം വരുമാനക്കാരെയും ലക്ഷ്യമാക്കി അവരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് നിരവധി പദ്ധതികളാണ് ബോർഡ് ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുള്ളത്.
അർഹരായ പരമാവധി കേരളീയർ ഇതിൽ അംഗങ്ങളായാൽ മാത്രമേ സർക്കാർ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാകു. പ്രവാസികൾക്ക് ഏറ്റവും പ്രയോജനപ്രദമായ പദ്ധതികൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇനിയും നല്ലൊരു വിഭാഗം പ്രവാസികൾ ഇതിൽ അംഗമാകാനു ണ്ടെന്നുള്ളത് ഉത്കണ്ഠ ഉളവാക്കുന്ന സംഗതിയാണ്. ഇതിന്റെ ഗുണങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മ, അംഗത്വം എടുക്കാനുള്ള മടി, അല്ലെങ്കിൽ അതിനുള്ള സൗകര്യമില്ലായ്മ എന്നീ പല കാരണങ്ങൾ കൊണ്ടാകാം.
ഇതിൽ അംഗങ്ങളാകാത്തവർക്കും അതുപോലെ അംഗങ്ങളായിട്ടുള്ള പലർക്കും ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് അറിയില്ലയെന്നതാണ് വാസ്തവം. അതുപോലെ അനുകൂല്യങ്ങളിൽ ചിലതു പെൻഷൻ കിട്ടി തുടങ്ങിയവർക്കും ചിലതു പെൻഷൻ കിട്ടാത്തവർക്കും വേണ്ടിയുള്ളതാണ്. പെൻഷൻ കിട്ടാൻ സാധാരണ 60 വയസ്സുവരെ കാത്തിരിക്കണമെങ്കിലും മിക്ക ആനുകൂല്യങ്ങളും കിട്ടാൻ അതുവരെ കാത്തിരിക്കേണ്ട ആവശ്യമി ല്ല എന്നുള്ളത് ഈ പദ്ധതിയിൽ ചേരാൻ പ്രേരകമായ കാര്യമാണ്.
അതുകൊണ്ട് ആർക്കെല്ലാം എന്തൊക്കെ അനുകൂല്യങ്ങൾ ലഭിക്കുമെന്നത് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ പദ്ധതിയുടെ അനുകൂല്യങ്ങളെപ്പറ്റിയുള്ള ധാരണക്കുറവുകൊണ്ട് പലപ്പോഴും മുഴുവനായും പദ്ധതിയുടെ ആനുകൂല്യങ്ങൾ അംഗത്തിനോ അല്ലെങ്കിൽ അംഗത്തിന്റെ മരണശേഷം ആശ്രിതർക്കോ ലഭ്യമാകാറില്ല.
പ്രധാനമായും മൂന്നു വിഭാഗത്തിലുള്ള കേരളീയർക്കാണ് കേരള പ്രവാസി വെൽഫെയർ ബോർഡിൽ അംഗങ്ങളാകാൻ സാധിക്കുക. (പ്രായം 18 മുതൽ 60 വരെ)
നിലവിൽ വിദേശത്തു ജോലി ചെയ്യുന്നവർ (1എ വിഭാഗം )
മേൽ പറഞ്ഞ കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തിട്ട് കേരളത്തിൽ സ്ഥിര താമസമാക്കിയവർ (1 ബി വിഭാഗം )
ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ആറുമാസമായി സ്ഥിര താമസമാക്കിയവർ (2എ വിഭാഗം ).
രജിസ്ട്രേഷൻ, വരിസംഖ്യ, മറ്റു നടപടിക്രമങ്ങൾ
200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ലഘുവായ നടപടിക്രമങ്ങളിലൂടെ ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാം. നിശ്ചിത ഫോറത്തിൽ ജനന തീയതി, മേൽവിലാസം പാസ്പോർട്ട് / വിസ കോപ്പി, മറ്റു രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി, ഫോട്ടോ സഹിതം ബോർഡിന്റെ വെബ്സൈറ്റിൽ ഓൺലൈനായി അപ്ലോഡ് ചെയ്യാവുന്നതാണ്.
കാറ്റഗറി അനുസരിച്ച് (1എ, 1ബി, 2A) നൽകേണ്ട രേഖകളിൽ വ്യത്യാസമുണ്ട്. അപേക്ഷയും മറ്റു രേഖകളും ബോർഡ് അംഗീകരിക്കുന്ന മുറക്ക് അംഗത്വ കാർഡ് ഓൺലൈനിൽതന്നെ പ്രിന്റ് ചെയ്തെടുക്കാം. മാസ വരിസംഖ്യ ഒന്നാം വിഭാഗത്തിൽ 350 രൂപയും രണ്ടും മൂന്നും വിഭാഗങ്ങളിൽ 200 രൂപയുമാണ്. വരിസംഖ്യ മുൻകൂറായി അടക്കാവുന്നതാണ്. വാർഷികമായി അടച്ച് പിഴ പലിശ, അംഗത്വം റദ്ദാക്കൽ എന്നിവയിൽനിന്നും ഒഴിവാകാൻ ശ്രദ്ധിക്കുക. ഓൺലൈനായി അടക്കാനുള്ള സൗകര്യവുമുണ്ട്. ഒരു വർഷം തുടർച്ചയായി വരിസംഖ്യ അടച്ചില്ലെങ്കിൽ അംഗത്വം റദ്ദാക്കപ്പെടും. വരിസംഖ്യ പിഴ പലിശ സഹിതം അടച്ചു പുതുക്കുന്നതിനുള്ള സൗകര്യം നിബന്ധനകൾക്ക് വിധേയമായി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര/ കേരള/ പൊതുമേഖലാ മറ്റു സ്ഥിര പെൻഷൻ പദ്ധതി ലഭ്യമായിട്ടുള്ളവർക്കും ഈ പദ്ധതിയിൽ അംഗത്വം ലഭിക്കില്ല.
കൂടുതൽ സുതാര്യമായും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി ബോർഡ് സേവനങ്ങൾ ഓൺലൈനായി നൽകി വരുന്നു. ക്ഷേമ നിധിയിലേക്കുള്ള എല്ലാ അടവുകളും ഓൺലൈനായിത്തന്നെ വേണമെന്ന് ബോർഡ് നിഷ്കർഷിക്കുന്നുണ്ട്. പദ്ധതി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഓൺലൈനായി നൽകാം.
ഇത് അംഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സൗകര്യപ്രദമാണ് . കാരണം അവരുടെ എല്ലാ വിവരങ്ങളും, അപേക്ഷകളുടെ സ്ഥിതി, പണമിടപാടിന്റെ വിവരങ്ങളെന്നിവ ഓൺലൈനായി കാണാൻ കഴയുന്നതുകൊണ്ട് എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ ഉടനെ തിരുത്താൻ ആവശ്യപ്പെടാം.
അഡ്വ .ആർ. മധുസൂദനൻ, മസ്കത്ത്
ഒമാനിൽ പ്രത്യേക സൗകര്യം
ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതു കൂടാതെ ഒമാനിൽ താമസിക്കുന്ന കേരള പ്രവാസി സമൂഹത്തിനു ഗ്ലോബൽ മണി എക്സ്ചേഞ്ച് വഴി ഈ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. 2019 ൽ കേരള പ്രവാസി വെൽഫെയർ ബോർഡും ഗ്ലോബൽ മണി എക്സ്ചേഞ്ചും ഇതിനുവേണ്ടിയുള്ള കരാറിൽ ഏർപ്പെട്ടിരുന്നു.
അതനുസരിച്ചു ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ ഒമാനിലെ എല്ലാ ശാഖകളിലും പുതിയ രജിസ്ട്രേഷൻ, വരിസംഖ്യ അടക്കൽ തുടങ്ങി എല്ലാ സേവനങ്ങളും നൽകി വരുന്നു. അവധി ദിവസങ്ങൾ ഉൾപ്പടെ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്സ്ചേഞ്ച് മികച്ച സേവനമാണ് ഇക്കാര്യത്തിൽ നൽകുന്നത്.
പ്രവാസി ബോർഡിന്റെ ഒമാനിലെ ബോർഡ് അംഗങ്ങളുടെ സഹായത്തോടെ അസോസിയേഷനുകളുമായി ചേർന്ന് രജിസ്ട്രേഷൻ മേളകൾ സംഘടിപ്പിച്ചു പരമാവധി അംഗങ്ങളെ ചേർക്കാൻ ശ്രമിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.